Leading News Portal in Kerala

ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു


 

വാഷിംഗ്ടണ്‍ ഡിസി: ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു. ബി61-13 എന്ന ഈ ബോംബ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ പ്രയോഗിക്കപ്പെട്ടാല്‍ മൂന്നു ലക്ഷത്തിലധികം പേരെങ്കിലും കൊല്ലപ്പെടുമെന്നാണു റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ശീതയുദ്ധകാലത്ത് വികസിപ്പിച്ച ബി-61 ബോംബിന്റെ ആധുനിക പതിപ്പാണിത്. ശത്രുക്കളെ അടക്കിനിര്‍ത്തുന്നതിനും മിത്രങ്ങളെ സംരക്ഷിക്കുന്നതിനുമാണു പുതിയ ബോംബെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. 350 കിലോ ടണ്‍ ആയിരിക്കും ബോംബിന്റെ സ്‌ഫോടനശേഷി. ഹിരോഷിമയില്‍ പ്രയോഗിക്കപ്പെട്ടത് 15 കിലോടണ്‍ ആയിരുന്നു.

പുതിയ ബോംബ് പൊട്ടിയാല്‍ 800 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വസ്തുക്കളും ആവിയായിപ്പോകും. 1.6 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരും ഉടന്‍ കൊല്ലപ്പെടും. 3.2 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരും ഒരു മാസത്തിനുള്ളില്‍ റേഡിയേഷന്‍ മൂലം മരിക്കും. എട്ടര ലക്ഷത്തിലധികം പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കും.