Leading News Portal in Kerala

ഗാസയിലെ പള്ളികളും സ്‌കൂളുകളും ഹമാസിന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍


ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരേ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷം ഗാസ മുനമ്പ് ഭീതിയുടെ വലയത്തിലാണ്. അന്ന് ആരംഭിച്ച വ്യോമ, കര ആക്രമണങ്ങള്‍ ഇസ്രായേല്‍ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ പതിനായിരത്തിലധികം ആളുകള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയിലെ ഹമാസ് താവളങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്രായേല്‍ കരസേനയുടെ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ നിരവധി കേന്ദ്രങ്ങള്‍ ഇസ്രായേല്‍ സേന പിടിച്ചെടുത്തു. റോക്കറ്റ് ആക്രമണങ്ങള്‍ക്ക് ഹമാസ് ഉപയോഗിച്ചിരുന്ന പ്രധാന കേന്ദ്രങ്ങളാണ് ഇസ്രായേല്‍ സേനയുടെ മുന്നേറ്റത്തിനിടയില്‍ പിടിച്ചെടുക്കപ്പെട്ടത്. അതേസമയം ഹമാസ് തീവ്രവാദികള്‍ സ്‌കൂളുകളും പള്ളികളും റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കുന്നത്.

ഈ ആരോപണം സാധൂകരിക്കുന്ന രണ്ടു വീഡിയോകള്‍ ഇസ്രായേല്‍ സേന പുറത്തുവിട്ടിരുന്നു. അതിലൊരു വീഡിയോ ദൃശ്യത്തില്‍ ഇസ്രായേല്‍ സൈനികന്‍ ഒരു സ്‌കൂള്‍ കെട്ടിടം കാണിക്കുന്നുണ്ട്. ഈ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുവരുകളില്‍ കുട്ടികളുടെ ചിത്രങ്ങളും കാണാന്‍ കഴിയും. തീവ്രവാദികള്‍ ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപണം നടത്താന്‍ ഈ സ്‌കൂള്‍ കെട്ടിടം ഉപയോഗിക്കുകയായിരുന്നു എന്നാണ് ഇസ്രായേല്‍ സൈനികന്‍ പറയുന്നത്.