ഡീപ് ഫേക്ക് സൈബർ തട്ടിപ്പ്: 43 പേരെ അറസ്റ്റ് ചെയ്ത് പോലീസ്, ആഢംബര കാറുകൾ പിടിച്ചെടുത്തു
ദുബായ്: ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. 43 പേരാണ് അറസ്റ്റിലായത്. ദുബായിൽ മൂന്നരകോടി ഡോളറിന്റെ തട്ടിപ്പാണ് ഇവർ നടത്തിയത്. രണ്ട് ഏഷ്യൻ കമ്പനികളിൽ നിന്നായാണ് സംഘം പണം തട്ടിയെടുത്തത്. കമ്പനി മേധാവികളുടെ മെയിൽ ഹാക്ക് ചെയ്ത് ഡയറക്ടർമാരുടെ ശബ്ദം അനുകരിച്ച് ഡീപ് ഫേക്ക് മെയിലുകൾ അയച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്.
അറസ്റ്റിലായവരുടെ പക്കൽ നിന്ന് ആഢംബര കാറുകളും വൻതുക വിലയുള്ള കരകൗശല വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. 1 കോടി 90 ലക്ഷം ഡോളർ ആരോ ട്രാൻസ്ഫർ ചെയ്‌തെന്നായിരുന്നു ഏഷ്യൻ കമ്പനി നൽകിയ പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇ മെയിൽ ഹാക്ക് ചെയ്ത് കമ്പനി ഡയറക്ടർമാരുടെ ശബ്ദം അനുകരിച്ചാണ് ബ്രാഞ്ച് മാനേജർമാരോട് പണം ട്രാൻസ്ഫർ ചെയ്യാൻ തട്ടിപ്പ് സംഘം നിർദേശിച്ചത്.
2018 ൽ ആരംഭിച്ച അക്കൗണ്ടിലേയ്ക്കാണ് തുക കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അക്കൗണ്ട് ഉടമ നിലവിൽ യുഎഇയിലില്ല എന്നും തെളിഞ്ഞു. തട്ടിയെടുത്ത തുക വിവിധ അക്കൗണ്ടുകളിലേയ്ക്ക് മാറ്റി, ഹോൾഡിങ് കമ്പനിയുടെയും ട്രാൻസ്‌പോർട്ട് കമ്പനിയുടെയും അക്കൗണ്ടുകൾ വഴി വെളുപ്പിച്ചെടുത്തുവെന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.