Leading News Portal in Kerala

അല്‍-ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചു:  ബെഞ്ചമിന്‍ നെതന്യാഹു


ടെല്‍അവീവ്: ഗാസയിലെ അല്‍-ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചുവെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് ഗാസയിലെ അല്‍-ഷിഫ ആശുപത്രിയിലെ ഇന്ധനം തീര്‍ന്നിരുന്നു. തുടര്‍ന്ന് ആശുപത്രി ശനിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തിവച്ചുഇതിന് പിന്നാലെയാണ് 300 ലിറ്റര്‍ ഇന്ധനം ഇസ്രയേല്‍  വാഗ്ദാനം ചെയ്തത്.

സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിച്ചാണ് ഹമാസ് ആശുപത്രികളില്‍ ഒളിച്ചിരിക്കുന്നതെന്ന് ഇസ്രയേല്‍ സൈന്യം ചൂണ്ടിക്കാണിക്കുന്നു. ഞങ്ങള്‍ക്ക് സാധാരണക്കാരുമായോ രോഗികളുമായോ യുദ്ധമില്ലെന്ന് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതിനും
ഇന്‍ക്യുബേറ്ററുകള്‍ക്കും ആവശ്യമായ ഇന്ധനം നല്‍കാമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ അത് നിരസിച്ചുവെന്ന് നെതന്യാഹു പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രി പ്രവര്‍ത്തനരഹിതമായതോടെ മൂന്ന് നവജാതശിശുക്കള്‍ ഉള്‍പ്പെടെ അഞ്ചിലധികം രോഗികള്‍ക്ക് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതോടെ, ഗാസയിലെ അല്‍-ഷിഫ ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റ് പറഞ്ഞു.