Leading News Portal in Kerala

അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം; ഹമാസ് കമാന്‍ഡ് കേന്ദ്രം തകര്‍ക്കാനെന്ന് റിപ്പോര്‍ട്ട്


 

ഗാസ: ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയില്‍ കടന്ന് ഇസ്രയേല്‍ സൈന്യം. ഹമാസിന്റെ കമാന്‍ഡ് കേന്ദ്രം തകര്‍ക്കാനുള്ള സൈനിക നടപടിയാണിതെന്നാണ് വിശദീകരണം. ആശുപത്രിയിലെ എമര്‍ജന്‍സി, റിസപ്ഷന്‍ കെട്ടിടങ്ങള്‍ക്കുള്ളിലാണ് സൈന്യം കടന്നത്. ഇസ്രയേല്‍ ടാങ്കുകള്‍ സമുച്ചയത്തിനുള്ളിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ആശുപത്രിയില്‍ ഹമാസ് കമാന്‍ഡ് സെന്റര്‍ നടത്തുന്നുണ്ടെന്നും ബന്ദികളെ
മറച്ചുവെക്കാന്‍ ഇത് ഉപയോഗിക്കുകയാണെന്നും ഇസ്രയേല്‍ ആരോപിച്ചു. മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനു പുറമേ ആക്രമണത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രമായും ആശുപത്രി പ്രവര്‍ത്തിച്ചിരുന്നു.

നേരത്തെ, ഇസ്രയേലിനെ ആക്രമിക്കാനായി ഹമാസ് ആയുധങ്ങള്‍ സംഭരിച്ചു വെച്ചിരിക്കുന്നത് അല്‍ ഷിഫ ആശുപത്രിയിലാണെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കിയിരുന്നു.

ഗാസയിലെ ആശുപത്രികള്‍ക്ക് അടിയില്‍ ഹമാസിന്റെ താവളങ്ങളാണെന്ന് ഇസ്രയേല്‍ നിരന്തരം പറയുന്നുണ്ടെങ്കിലും ഇതാദ്യമായാണ് അമേരിക്ക സ്വതന്ത്രമായി ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടനം നടത്തിയത്.