Leading News Portal in Kerala

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനത്തില്‍ ‘താത്പര്യം’ പ്രകടിപ്പിച്ച് ബ്രസീല്‍ | After Operation Sindoor success, Brazil Interested India’s uninterceptable Air Defence system


ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ അഞ്ചുരാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനം ജൂലൈ രണ്ടിന് ആരംഭിക്കും. സന്ദര്‍ശനത്തിലെ പ്രധാന അജണ്ടകള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. ബ്രസീലുമായുള്ള പ്രതിരോധ സഹകരണത്തെക്കുറിച്ചും ഇന്ത്യ ചര്‍ച്ചകള്‍ നടത്തുമെന്നും അതില്‍ പറയുന്നു.

”പ്രതിരോധ സഹകരണം, സംയുക്ത ഗവേഷണത്തിനും പരിശീലനത്തിനുള്ള സാധ്യതകള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കും. യുദ്ധസമയത്തെ സുരക്ഷിത ആശയവിനിമയ സംവിധാനം, ഓഫ്‌ഷോര്‍ പട്രോളിംഗ് കപ്പലുകള്‍, സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ പരിപാലിക്കുന്നതിലെ പങ്കാളിത്തം, ആകാശ് വ്യോമ പ്രതിരോധ സംവിധാനം, തീരദേശ നിരീക്ഷണ സംവിധാനം, ഗരുഡ പീരങ്കി തോക്കുകള്‍ എന്നിവയില്‍ അവര്‍ക്ക് താത്പര്യമുണ്ട്,” സെക്രട്ടറി(കിഴക്ക്) പി കുമാരന്‍ പറഞ്ഞു.

ജുലൈ 9നാണ് പ്രധാനമന്ത്രിയുടെ അഞ്ച് രാഷ്ട്രങ്ങളിലെ സന്ദര്‍ശനം അവസാനിക്കുന്നത്. ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, നമീബിയ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ജൂലൈ അഞ്ച് മുതല്‍ എട്ട് വരെ ബ്രസീലിൽവെച്ചാണ് 17ാമത് ബ്രിക്‌സ് സമ്മേളനം. ഇതിന് ശേഷം ഔദ്യോഗിക സന്ദര്‍ശനവുമുണ്ടാകും.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഉപയോഗപ്പെടുത്തിയ പ്രതിരോധ സംവിധാനങ്ങള്‍

അവന്തിപോര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപുര്‍, ബതിന്ദ, ചണ്ഡീഗഡ്, നാല്‍ തുടങ്ങിയ പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പാകിസ്ഥാന്‍ ശ്രമിച്ചു. ഇന്റര്‍ഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ്(ആളില്ലാ വ്യോമ സംവിധാനങ്ങള്‍) ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ ഇവയെ നിര്‍വീര്യമാക്കി.

റഡാറുകള്‍, നിയന്ത്രണ കേന്ദ്രങ്ങള്‍, പീരങ്കികള്‍, വ്യോമ-കര മിസൈലുകള്‍ എന്നിവയുടെ ശൃംഖല ഉപയോഗിച്ച് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യക്കെതിരായ ഭീഷണികള്‍ കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും അവ നിര്‍വീര്യമാക്കുകയും ചെയ്തു. മേയ് എട്ടിന് പുലർച്ചെ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ലക്ഷ്യമാക്കി ആക്രമണം നടത്തി. യുദ്ധ സമയത്ത് ഉപയോഗിക്കുന്നതില്‍ മികച്ചതെന്ന് തെളിയിക്കപ്പെട്ട പെച്ചോറ, ഒഎസ്എ-എകെ, എല്‍എല്‍എഡി തോക്കുകള്‍ പോലെയുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളും മികച്ച പ്രകടനം കാഴ്ച വെച്ച ആകാശ് പോലെയുള്ള തദ്ദേശീയ സംവിധാനങ്ങളും ഇന്ത്യ ഉപയോഗിച്ചു.

എന്താണ് ആകാശ് പ്രതിരോധ സംവിധാനം?

വ്യോമാക്രമണങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട പ്രദേശങ്ങളെയും വേഗത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള പോയിന്റുകളെയും സംരക്ഷിക്കുന്നതിനുള്ള ഒരു ഹ്രസ്വദൂര ഉപരിതല-വ്യോമ മിസൈല്‍ സംവിധാനമാണ് ആകാശ്. സ്വയംമേവയോ മറ്റൊരാളുടെ പിന്തുണയോടെയോ ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം ആക്രമിക്കാന്‍ ഇതിന് കഴിയും. ഇത് ഇലക്ട്രോണിക് കൗണ്ടര്‍ -കൗണ്ടര്‍ മെഷേഴ്‌സ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലാണ് മുഴുവന്‍ ആയുധ സംവിധാനവും ക്രമീകരിച്ചിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനത്തില്‍ ‘താത്പര്യം’ പ്രകടിപ്പിച്ച് ബ്രസീല്‍