ഓര്‍മശക്തി വേണോ? ഈ കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് വിദഗ്ധര്‍ | Neurologist shares three things avoids to keep brain healthy and memory sharp
Last Updated:
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നതും ആരോഗ്യത്തെ ബാധിക്കുമെന്നാണ് പറയുന്നത്
തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും ഓര്‍മശക്തിക്കും ഈ കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ന്യൂറോളജി വിഭാഗം പ്രൊഫസര്‍ ആയ ഡോ. ബെയ്ബിങ് ചെന്‍ ആണ് നിങ്ങള്‍ എന്തൊക്കെ ചെയ്യണം? എന്തൊക്കെ ചെയ്യരുത്? എന്നതിനെ കുറിച്ച് വിശദമായ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സ്വന്തം തലച്ചോറിന്റെ ആരോഗ്യവും ഓര്‍മശക്തിയും നിലനിര്‍ത്താന്‍ ഈ കാര്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ജിപിഎസ് സംവിധാനം ലോകത്ത് മനുഷ്യരുടെ ജീവിതം വളരെ എളുപ്പമാക്കികൊണ്ടിരിക്കുകയാണ്. എവിടെ പോകാനും എന്ത് ചെയ്യാനും ജിപിഎസ് ഇല്ലാതെ പറ്റില്ലെന്ന സ്ഥിതിയാണിപ്പോൾ. എന്നാല്‍ കൂടുതലായി ജിപിഎസിനെ ആശ്രയിക്കുന്നത് ഓര്‍മശക്തിയെ ബാധിക്കും. ഓര്‍മ്മശക്തിയെ ഇത് ദുര്‍ബലപ്പെടുത്തുമെന്നാണ് ഡോ. ചെന്‍ പറയുന്നത്. മറ്റ് ജോലികള്‍ ചെയ്യുന്നവരെ അപേക്ഷിച്ച് ടാക്സി, ആംബുലന്‍സ് ഡ്രൈവര്‍മാരിൽ അല്‍ഷിമേഴ്സ് രോഗം ബാധിച്ച് മരിക്കുന്ന ആളുകൾ കുറവാണെന്ന് അവകാശപ്പെടുന്ന ഒരു പഠനത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഡ്രൈവര്‍ ജോലിക്ക് എപ്പോഴും ശ്രദ്ധയും സ്ഥലകാല കഴിവുകളും ഉപയോഗിക്കേണ്ടതുണ്ട്. അത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നിലനിര്‍ത്താനും സഹായിക്കുമെന്നാണ് ന്യൂറോളജിസ്റ്റ് പറയുന്നത്.
പലരുടെയും പ്രധാന പ്രശ്നം ദിവസം മുഴുവനും ക്ഷീണിതരായി കാണപ്പെടുന്നു എന്നതാണ്. എന്നാല്‍ ഇതിനുള്ള പരിഹാരം എനര്‍ജി ഡ്രിങ്ക് അല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം. ഇത്തരം ശീതളപാനീയങ്ങളിലെല്ലാം കഫീന്‍, ടോറിന്, ബി വിറ്റാമിനുകള്‍ എന്നിവ ധാരളമായി അടങ്ങിയിരിക്കുന്നുവെന്ന് ഡോ. ചെന്‍ പറയുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, ഹൃയമിടിപ്പ് എന്നിവ പോലുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അമിതമായി എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നത് ഉറക്കമില്ലായ്മ, ഉത്കണ്ഠ, അസ്വസ്ഥത, അപസ്മാരം എന്നിവയ്ക്ക് കാരണമാകുമെന്നും ചോ. ചെന്‍ വിശദീകരിക്കുന്നുണ്ട്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നതും ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഡോ. പറയുന്നത്. കുറിപ്പടിയില്ലാതെ ലഭ്യമാകുന്ന ധാരാളം മരുന്നുകള്‍ വിപണിയിലുണ്ട്. ഓവര്‍ ദി കൗണ്ടര്‍ മെഡിസിനുകളുടെ അമിത ഉപയോഗം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോ. ചെന്‍ ചൂണ്ടിക്കാട്ടി. പെപ്റ്റോബിസ്മോള്‍ അമിതമായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന വിഷാംശം ഡിമെന്‍ഷ്യ പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. ഓണ്‍ലൈനില്‍ വെല്‍നസ് സ്വാധീനം ചെലുത്തുന്നവരുടെ ഉപദേശം പിന്തുടര്ന്ന് അമിതമായി സിങ്ക് കഴിക്കുകയും, അതിന്റെ ഫലമായി സുഷുമ്നാ നാഡിക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്ന രോഗികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലായ്പ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Thiruvananthapuram,Kerala
June 03, 2025 2:36 PM IST