Leading News Portal in Kerala

Osamu Suzuki: മാരുതി 800ന്റെ ഉപജ്ഞാതാവ്; സുസുകി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു| Osamu Suzuki who led Japanese Automaker suzuki motor corporation Into India Passes Away


ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓൾട്ടോയിൽനിന്നാണ് മാരുതി 800ന്റെ ജനനം.

ആ സമയത്ത്, ഇന്ത്യയിൽ കാറുകളുടെ വാർഷിക വിൽപന പ്രതിവർഷം 40,000 ൽ താഴെയായിരുന്നു. അതും ബ്രിട്ടീഷ് മോഡലുകളായിരുന്നു വിറ്റുപോയിരുന്നത്. 1971 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ഒരു ഇഷ്ട പദ്ധതിയായി, ‘ജനകീയ കാർ’നിർമിക്കുന്നതിനായി സർക്കാർ മാരുതിയെ ദേശസാൽക്കരിച്ചു. മാരുതിക്ക് ഒരു വിദേശ പങ്കാളിയെ ആവശ്യമായിരുന്നു. പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്ന മോഡൽ വളരെ ചെലവേറിയതും ആഭ്യന്തര ആവശ്യങ്ങൾക്ക് വേണ്ടത്ര ഇന്ധനക്ഷമതയില്ലാത്തതുമായി കണക്കാക്കിയതിനാൽ റെനോയുമായുള്ള ആദ്യകാല സഹകരണം പരാജയപ്പെട്ടു.

മാരുതി ടീം പല വഴികളിലും ശ്രമിച്ചെങ്കിലും ഫിയറ്റ്, സുബാരു, സുസുകി മോട്ടോർ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകൾ സഹകരിക്കാൻ തയാറായില്ല. ഇതിനിടെ, സുസുകിയുടെ എതിരാളിയായ ഡൈഹത്സുവുമായി മാരുതി കരാറിൽ ഏർപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ഒരു പത്ര റിപ്പോർട്ട് ഒസാമു സുസുകി കണ്ടു. തുടർന്ന് സുസുകി, മാരുതിയെ ടെലക്സ് ചെയ്യുകയും ടീമിനെ ജപ്പാനിലേക്ക് തിരികെ ക്ഷണിക്കുകയും ചെയ്തു. മാസങ്ങൾക്കുള്ളിൽ ധാരണാപത്രം ഒപ്പിട്ടു.

ആൾട്ടോയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ കാറായ മാരുതി 800 ഹാച്ച്ബാക്ക് 1983 ൽ പുറത്തിറങ്ങി. ഇത് വൻ വിജയമായി. സുസുകി മോട്ടോറിന്റെ ഭൂരിപക്ഷ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കിയാണ് ഇപ്പോഴും ഇന്ത്യയുടെ കാർ വിപണിയുടെ ഏകദേശം 40% നിയന്ത്രിക്കുന്നത്.

1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടോർ കോർപറേഷനിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജൂനിയർ മാനേജ്മെന്റ് തസ്തികയിൽ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963ൽ അദ്ദേഹം ഡയറക്ടർ സ്ഥാനത്തെത്തി. 1970കളിൽ പുതിയ പുകനിയന്ത്രണ ചട്ടങ്ങൾ കർശനമാക്കിയപ്പോൾ, അതുവരെ സുസുകി വികസിപ്പിട്ടില്ലാത്ത, പുകനിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്ന എഞ്ചിനുകൾ ടൊയോട്ട കമ്പയിൽ നിന്ന് ഉറപ്പാക്കാൻ ഒസാമു മുന്നിട്ടിറങ്ങി.

1978ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുമായി. 2000ൽ അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. ഗോൾഫും ജോലിയും തന്റെ ആരോഗ്യത്തിന്റെ താക്കോലായി പലപ്പോഴും പരാമർശിച്ചിരുന്ന സുസുകി, ഒടുവിൽ 2016ൽ തന്റെ മകൻ തോഷിഹിറോയ്ക്ക് സിഇഒ സ്ഥാനം കൈമാറി. 91 വയസ്സ് വരെ അഞ്ച് വർഷം കൂടി ചെയർമാനായി തുടർന്നു, അവസാനം വരെ ഒരു ഉപദേശകന്റെ റോൾ നിർവഹിക്കുകയും ചെയ്തു.

Summary: Osamu Suzuki, an ingenious pennypincher who led Japan’s Suzuki Motor for more than four decades and played a key role in turning India into a flourishing auto market, has died aged 94.