Last Updated:
എട്ടു മാസത്തിനിടെയാണ് വെളിച്ചെണ്ണ വില രണ്ടിരട്ടിയായി
തിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ വെളിച്ചെണ്ണയുടെ വില സര്‍വകാല റെക്കോര്‍ഡില്‍. നിലവില്‍ മില്ലുകളില്‍ ഒരുകിലോ വെളിച്ചെണ്ണയുടെ വില 400 കടന്നു. ഇങ്ങനെ പോയാൽ വൈകാതെ അഞ്ഞൂറ് രൂപയിൽ എത്തിയേക്കുമെന്നാണ് ഉടമകള്‍ പറയുന്നത്. എട്ടു മാസത്തിനിടെയാണ് വെളിച്ചെണ്ണ വില രണ്ടിരട്ടിയായത്. പൊതുവിപണിയിൽ ലിറ്ററിന് 420-430 രൂപയ്ക്കും വെളിച്ചെണ്ണ വിൽക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ 34-360 രൂപയ്ക്ക് (ലിറ്ററിന്) വിപണിയിലുണ്ട്.
നാളികേരത്തിന്റെയും കൊപ്രയുടെയും വില ഉയർന്നതും വെളിച്ചെണ്ണയുടെ വില കൂടിയതിന് കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു. കിലോയ്ക്ക് 71 മുതല്‍ 80 വരെയാണ് നാളികേരത്തിന്റെ മൊത്തവില. ചില്ലറ വിൽപന ഇതിലും കൂടുതലാണ്. കഴിഞ്ഞ ഒക്ടോബറില്‍ വെളിച്ചെണ്ണ ലിറ്ററിന് (മൊത്തവില) 230 ആയിരുന്നത് ഈ വർഷം ജനുവരി ആദ്യം 225 ആയി കുറഞ്ഞു. മേയ് ആദ്യവാരം 300 കടന്നു.
വെളിച്ചെണ്ണ വില കൂടിയത് കുടുംബ ബജറ്റുകളെയും ഹോട്ടൽ- കേറ്ററിങ് നടത്തിപ്പുകാരെയും ബേക്കറി ഉടമകളയും പ്രതിസനധിയിലാക്കി. മറ്റ് എണ്ണ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. കൊപ്രക്ഷാമം രൂക്ഷമായതോടെ മില്ലുകളും പ്രതിസന്ധിയിലായി.
സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരഫെഡിൽ 1 ലിറ്റർ വെളിച്ചണ്ണയ്ക്ക് 419 രൂപയാണ് പരാമവധി വിൽപന വില (എംആർപി). കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നു തവണയാണ് കേരഫെഡ് വെളിച്ചെണ്ണ വില കൂട്ടിയത്. ഈ മാസം 9നാണ് ഒടുവിലായി വില കൂട്ടി ലിറ്ററിന് 419 രൂപയാക്കിയത്. ഈ കണക്കിന് പോയാൽ ഓണക്കാലത്ത് ലിറ്ററിന് 600 രൂപയായാലും അദ്ഭുതപ്പെടാനില്ല.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
June 24, 2025 10:04 AM IST