Leading News Portal in Kerala

തെലങ്കാന ഫാർമ ഫാക്ടറി സ്ഫോടനത്തിൽ മരണസംഖ്യ 42 ആയി; അന്വേഷണത്തിന് സമിതി രൂപീകരിച്ചു Telangana pharma factory blast death toll rises to 42 committee formed to investigate


Last Updated:

150 ഓളം തൊഴിലാളികൾ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നെന്നും ഇതിൽ 90 പേർ പൊട്ടിത്തെറിയുണ്ടായ സ്ഥലത്തിന് സമീപമാണ് ജോലി ചെയ്തിരുന്നത് എന്നുമാണ് വിവരം

News18News18
News18

തെലങ്കാനയിലെ പശമൈലാറമിലുള്ള സിഗാച്ചി ഇൻഡസ്ട്രീസിന്റെ ഫാർമ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ  അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയതായി ജില്ലാ പോലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പറഞ്ഞു.

“അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 31 മൃതദേഹങ്ങൾ പുറത്തെടുത്തു, മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. രക്ഷാപ്രവർത്തനത്തിന്റെ അവസാന ഘട്ടം ഇപ്പോഴും തുടരുകയാണ്,” പരിതോഷ് പങ്കജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

അതേസമയം, അപകടം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ സർക്കാർ രൂപീകരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ചൊവ്വാഴ്ച അപകട സ്ഥലം സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി സി ദാമോദർ രാജനരസിംഹ അറിയിച്ചു.

ഫാക്ടറിയിലെ പ്ളാന്റിലുണ്ടായ രാസ പ്രവർത്തനത്തിനിടെയാണ് റിയാക്ടർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടരുകയായിരുന്നു. 150 ഓളം തൊഴിലാളികൾ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നെന്നും ഇതിൽ 90 പേർ പൊട്ടിത്തെറിയുണ്ടായ സ്ഥലത്തിന് സമീപമാണ് ജോലി ചെയ്തിരുന്നത് എന്നുമാണ് വിവരം.

തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. സിഗാച്ചി ഫാർമ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ ദുഃഖം രേഖപ്പെടുത്തിയിരുന്നു.