കെറ്റാമെലൺ ഡാർക്ക് നെറ്റ് ലഹരി; പിന്നിൽ മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിലെ മൂന്ന് സഹപാഠികൾ | Three classmates from private engineering college in Muvattupuzha are behind the Ketamelon darknet
Last Updated:
ലഹരി ഇടപാടുകൾ ചർച്ച ചെയ്യുന്നതിനായി ഇടുക്കിയിലെ പ്രമുഖ റിസോർട്ടിലാണ് മൂവർ സംഘം എത്തുന്നത്
എറണാകുളം: മൂവാറ്റുപുഴ കെറ്റാമെലൊൺ ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ മുഖ്യപ്രതി എഡിസനെ ലഹരി വഴിയിലേക്ക് എത്തിച്ചത് സുഹൃത്ത് .ൃ കെ.വി.ഡിയോളെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ കണ്ടെത്തി. കോടികൾ സമ്പാദിക്കാമെന്ന് വാഗ്ദാനം നൽകിയാണ് എഡിസനെ ലഹരി വില്പനയ്ക്കായി എത്തിച്ചത്.
കേസിൽ അറസ്റ്റിലായ എഡിസൺ ബാബു, കെ.വി.ഡിയോൾ, അരുൺ തോമസ് എന്നിവർ മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് സഹപാഠികളും നിരീക്ഷണത്തിലാണ്. ലഹരി ഇടപാടുകൾ ചർച്ച ചെയ്യുന്നതിനായി ഇടുക്കിയിലെ ഒരു പ്രമുഖ റിസോർട്ടിലാണ് ഇവർ എത്തിച്ചേരുന്നതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഈ റിസോർട്ടിന്റെ ഇൻസ്റ്റഗ്രാം പേജിൽ നിറയെ ഡിയോളിന്റെയും എഡിസന്റെയും ചിത്രങ്ങളാണ്. ഡിയോൾ 2019 മുതൽ വിദേശ ലഹരി ഇടപാടുകാരുമായി ബന്ധമുള്ളയാളാണ്. കോടികൾ സമ്പാദിക്കാം എന്ന് മോഹിപ്പിച്ച് എഡിസനെയും ലഹരി വഴിയിലേക്ക് നയിച്ചത് ഡിയോളാണെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. പ്രതികളെ നാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അറസ്റ്റിലായ ഡിയോളിന്റെ ഭാര്യ അഞ്ജുവിനെ ഉടൻ കസ്റ്റഡിയിൽ ആവശ്യപ്പെടില്ല. ഡാർക്ക്നെറ്റ് വഴി കോഡ് ഭാഷയിലാണ് എഡിസൺ ആശയവിനിമയം നടത്തിയിരുന്നത്. ഇത് ഡീകോഡ് ചെയ്യാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. എഡിസൺ സമർത്ഥനായ എൻജിനീയറെന്നാണ് എൻസിബി പറയുന്നത്. 25 പാസ് കോഡുകൾ വരെ മനസ്സിൽ ഓർത്തു വയ്ക്കുന്നുണ്ട്. പ്രതികൾ ലഹരി ഇടപാടിലൂടെ സമ്പാദിച്ച പണം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
ഒന്നരവർഷമായി 700-ലധികം ഇടപാടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയതായി വ്യക്തമായി. അങ്ങനെ എങ്കിൽ ലഹരി വില്പനയിലൂടെ എഡിസൺ സമ്പാദിച്ച കോടികൾ എവിടെയെന്ന ചോദ്യം ഉയരുന്നുണ്ട്. ക്രിപ്റ്റോ ഇടപാടുകൾ പരിശോധിക്കാൻ വിദഗ്ധരുടെ സഹായം തേടാനാണ് എൻസിബിയുടെ തീരുമാനം. മൂന്നു പ്രതികളെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും.
July 06, 2025 1:18 PM IST
കെറ്റാമെലൺ ഡാർക്ക് നെറ്റ് ലഹരി; പിന്നിൽ മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിലെ മൂന്ന് സഹപാഠികൾ