Leading News Portal in Kerala

‘ഗാന്ധിയും നെഹ്റുവും യുകെയിൽ പോയല്ലേ പഠിച്ചത്?’ വിദേശ ചികിത്സാ വിവാദത്തിൽ എം.എ ബേബി Gandhi and Nehru went to the UK to study dont says cpm secretary MA Baby on foreign medical treatment controversy


Last Updated:

ചിലകാര്യങ്ങളെ പർവതീകരിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതിൽ അർത്ഥമില്ലെന്നും എംഎ ബേബി

News18News18
News18

ചികിത്സയ്ക്കായി മന്ത്രിമാർ വിദേശത്തു പോകുന്നതിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഗാന്ധിയും ജവഹർലാൽ നെഹ്റുവും യുകെയിൽ പോയല്ലേ പഠിച്ചതെന്നും ചിലകാര്യങ്ങളെ പർവതീകരിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതിൽ അർത്ഥമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി എംഎ ബേബി പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖല മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നിട്ടുനിൽക്കുന്നുണ്ടെങ്കിലും ചില പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അത് പരിഹരിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്നും എംഎ ബേബി പറഞ്ഞു. കാര്യങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്നും മന്ത്രി രാജി വയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിമാർ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും എന്തുകൊണ്ട് കേരളത്തിന്റെ പൊതു ആരോഗ്യ മേഖലയെ പ്രയോജനപ്പെടുത്തുന്നില്ല എന്ന ചോദ്യത്തോട് ഏറ്റവും മികച്ച ചികിത്സലഭിക്കാൻ സൌകര്യമുണ്ടെങ്കിൽ അത് ഉപയോഗിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നാണ് എംഎബേബി പ്രതികരിച്ചത്. നമ്മുടെ ആയുർവേദ ചികിത്സയ്ക്കായി വിദേശത്തുനിന്നും ആളുകൾ വരുന്നുണ്ട്. ഗാന്ധിയും നെഹ്റുവും യുകെയിൽ പോയല്ലേ പഠിച്ചതെന്നും കേരളത്തിലെ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ വിദേശത്തുനിന്നുള്ള വിദ്യാർത്ഥികൾ എത്തുന്നുണ്ടെന്നും ഇതിൽ ഒന്നിനെ എടുത്ത് പർവതീകരിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി നൽകിയ കത്തുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രാധാന്യം മനസ്സിലാക്കി ഉചിതമായ ഭാഷ ഉപയോഗിച്ച് അത് അളന്ന് തൂക്കി ഉപയോഗിക്കാൻ അറിയാവുന്നയാളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹത്തിന് ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും എംഎബേബി പറഞ്ഞു.മെഡിക്കൽ കോളേജിലെ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ. ഹാരിസ് ചിറക്കലിനോട് സമതുലിതമായമായാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.