Leading News Portal in Kerala

Operation Sindoor ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടെന്ന് പ്രതിരോധ അറ്റാഷെ പറഞ്ഞതായി വന്ന വാർത്തകൾ ശരിയല്ലെന്ന് ഇന്ത്യന്‍ എംബസി|Indian Embassy says reports of Defence Attache saying India lost fighter jets in operation sindoor are not trueu8


Last Updated:

പാക്കിസ്ഥാനിനെതിരെയുള്ള ആക്രമണത്തില്‍ ഇന്ത്യയ്ക്ക് യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി അടുത്തിടെ ഇന്തോനേഷ്യയില്‍ നടന്ന ഒരു സെമിനാറില്‍ അറ്റാഷെ ക്യാപ്റ്റന്‍ ശിവ് കുമാര്‍ പറഞ്ഞതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍

News18News18
News18

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ഇന്തോനേഷ്യയിലെ ഇന്ത്യന്‍ പ്രതിരോധ അറ്റാഷെ പറഞ്ഞതായി വന്നിട്ടുള്ള മാധ്യ റിപ്പോർട്ടുകൾ തെറ്റാണെന്ന് ഇന്ത്യന്‍ എംബസി. പാക്കിസ്ഥാനിനെതിരെയുള്ള ആക്രമണത്തില്‍ ഇന്ത്യയ്ക്ക് യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി അടുത്തിടെ ഇന്തോനേഷ്യയില്‍ നടന്ന ഒരു സെമിനാറില്‍ അറ്റാഷെ ക്യാപ്റ്റന്‍ (ഇന്ത്യന്‍ നാവിക സേന) ശിവ് കുമാര്‍ പറഞ്ഞതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഇത് തെറ്റായി ചിത്രീകരിക്കപ്പെട്ടതാണെന്നും ഇന്തോനേഷ്യയിലെ ഇന്ത്യന്‍ എംബസി ഞായറാഴ്ച അറിയിക്കുകയായിരുന്നു.

ഇന്തോനേഷ്യയിലെ ഇന്ത്യന്‍ പ്രതിരോധ അറ്റാഷെയായ ക്യാപ്റ്റന്‍ ശിവ് കുമാര്‍ അത്തരമൊരു പരാമര്‍ശം നടത്തിയതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രതിരോധ വകുപ്പില്‍ നിന്നോ ഇക്കാര്യത്തില്‍ പ്രതികരണം ഉണ്ടായിട്ടില്ലെന്നും എംബസി അറിയിച്ചു. മറ്റൊരു സന്ദർഭത്തിൽ‌ നടത്തിയ പരാമർശങ്ങൾ ക്യാപ്റ്റൻ ശിവ് കുമാർ പറഞ്ഞുവെന്ന രീതിയിൽ തെറ്റായി വന്നതാണെന്നും എംബസി അറിയിച്ചു.

ഒരു സെമിനാറില്‍ അറ്റാഷെ നടത്തിയ അവതരണത്തെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അതിൽ തെറ്റായി ഉദ്ധരിച്ചിരിക്കുകയാണെന്നും എംബസി അറിയിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ ക്യാപ്റ്റന്‍ ശിവ് കുമാര്‍ നടത്തിയ അവതരണത്തിന്റെ ഉദ്ദേശ്യത്തെയും ലക്ഷ്യത്തെയും തെറ്റായി പ്രതിനിധീകരിക്കുന്നുവെന്നും ഇന്തോനേഷ്യയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.

അയല്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇന്ത്യന്‍ സായുധ സേന സിവിലിയന്‍ രാഷ്ട്രീയ നേതൃത്വത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ക്യാപ്റ്റന്‍ ശിവ് കുമാര്‍ പറഞ്ഞതായി എംബസി അറിയിച്ചു. പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആയിരുന്നു ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ലക്ഷ്യമിട്ടത്.വ്യാപകമായ നാശനഷ്ടം വരുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല ഇന്ത്യയുടെ ആക്രമണമെന്നും അദ്ദേഹം പറഞ്ഞതായി എംബസി പോസ്റ്റില്‍ വിശദീകരിച്ചു.

പാക്കിസ്ഥാന്‍ പിന്തുണയോടെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചത്. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ‌ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനുള്ള പ്രതികാര നടപടിയായി പാക്കിസ്ഥാനെതിരെ ഇന്ത്യ മേയ് ഏഴിന് ആരംഭിച്ച ഏറ്റമുട്ടല്‍ നാല്  ദിവസം നീണ്ടുനിന്നു. മേയ് 10-ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതോടെയാണ് പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/

Operation Sindoor ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടെന്ന് പ്രതിരോധ അറ്റാഷെ പറഞ്ഞതായി വന്ന വാർത്തകൾ ശരിയല്ലെന്ന് ഇന്ത്യന്‍ എംബസി