വധ ഭീഷണികൾക്കിടെ ഖമനേയി ഇറാന്റെ അടുത്ത പരമോന്നത നേതാവിന്റെ പേര് നിർദേശിച്ചതായി റിപ്പോർട്ട്; മകൻ പട്ടികയിലില്ലെന്ന് സൂചന Ayatollah Ali Khamenei reportedly suggests name for Irans next supreme leader amid death threats his son Mojtaba not on list
Last Updated:
ഖമനേയി തന്റെ പിൻഗാമിയായി പറഞ്ഞ മൂന്ന് പുരോഹിതൻമാരിൽ ഒരാളെ എത്രയും വേഗം തിരഞ്ഞെടുക്കാൻ നിർദേശിച്ചതായാണ് റിപ്പോർട്ട്
ഇസ്രായേലിൽ നിന്നുള്ള വധഭീഷണികൾക്കിടയിൽ, ബങ്കറിൽ അഭയം പ്രാപിച്ചതായി പറയപ്പെടുന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി, നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടെ താൻ കൊല്ലപ്പെട്ടാൽ പുതിയ പരമോന്നത നേതാവാകാൻ സാധ്യതയുള്ള മൂന്ന് മുതിർന്ന പുരോഹിതന്മാരുടെ പേരുകൾ നിർദേശിച്ചതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാർക്ക് പകരക്കാരെ തിരഞ്ഞെടുക്കാനും ഖമനേയി നിർദേശിച്ചതായി ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഖമനേയിയുടെ മകൻ മൊജ്തബ പിൻഗാമികൾകക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത മുതിർന്ന പുരോഹിതന്മാരുടെ പട്ടികയിൽ ഇല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ പരമോന്നത നേതൃസ്ഥാനത്തേക്ക് ഖമനേയിയുടെ മകനെ പരിഗണിക്കുന്നുണ്ടെന്ന തരത്തിൽ മുമ്പ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇസ്രയേലോ അമേരിക്കയോ തന്നെ വധിക്കാൻ സാധ്യതയുണ്ടെന്ന് ഖമേനിക്ക് അറിയാമെന്നും അത്തരമൊരു മരണത്തെ അദ്ദേഹം രക്തസാക്ഷിത്വമായി കണക്കാക്കുമെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
ഭീഷണികൾ കണക്കിലെടുത്ത്, ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന വൈദിക സമിതിയായ വിദഗ്ദ്ധരുടെ അസംബ്ലിയോട് ഖമനേയി വ്യക്തിപരമായി ശുപാർശ ചെയ്ത മൂന്ന് സ്ഥാനാർത്ഥികളിൽ നിന്ന് ഒരാളെ വേഗത്തിൽ തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചതായാണ് വിവരം.
സാധാരണയായി, പുതിയ പരമോന്നത നേതാവിനെ നിയമിക്കുന്നതിനുള്ള പ്രക്രിയ ഒരു മാസമോ അതിൽ കൂടുതലോ എടുക്കും. സാധ്യതയുള്ള സ്ഥാനാർത്ഥികളെക്കുറിച്ചുള്ള തീവ്രമായ ചർച്ചകൾ നടക്കും. എന്നിരുന്നാലും, ഇറാൻ ഇപ്പോൾ യുദ്ധത്തിന്റെ നടുവിൽ നിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെയും അദ്ദേഹത്തിന്റെ പൈതൃകത്തെയും സംരക്ഷിക്കാൻ ഖമേനി ഒരു ദ്രുതഗതിയിലുള്ള മാറ്റം ആഗ്രഹിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
New Delhi,Delhi
June 22, 2025 2:38 PM IST
വധ ഭീഷണികൾക്കിടെ ഖമനേയി ഇറാന്റെ അടുത്ത പരമോന്നത നേതാവിന്റെ പേര് നിർദേശിച്ചതായി റിപ്പോർട്ട്; മകൻ പട്ടികയിലില്ലെന്ന് സൂചന