ഇനി മഞ്ഞളിന് പ്രത്യേക ദേശീയ ബോർഡ്; രാജ്യത്തുടനീളമുള്ള മഞ്ഞൾ കർഷകരുടെ 40 വർഷക്കാലത്തെ ആവശ്യം|Amit Shah inaugurates National Turmeric Board in Telangana
Last Updated:
2030 ആകുമ്പോഴേക്കും രാജ്യത്തെ മഞ്ഞൾ കയറ്റുമതി 100 കോടി ഡോളർ മൂല്യത്തിൽ എത്തിക്കുക എന്നതാണ് കേന്ദ്ര ഗവൺമെന്റിന്റെ ലക്ഷ്യമെന്ന് അമിത് ഷാ അറിയിച്ചു
തെലങ്കാന: കേന്ദ്ര ആഭ്യന്തര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ നിസാമാബാദിൽ ദേശീയ മഞ്ഞൾ ബോർഡിന്റെ ആസ്ഥാനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ ബണ്ടി സഞ്ജയ് കുമാർ, മറ്റ് നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ദേശീയ മഞ്ഞൾ ബോർഡ് സ്ഥാപിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മഞ്ഞൾ കർഷകരുടെ കർഷകരുടെ 40 വർഷമായുള്ള ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നിറവേറ്റിയതായി അമിത് ഷാ പറഞ്ഞു. നിസാമാബാദ്, ദശാബ്ദങ്ങളായി രാജ്യത്തിന്റെ മഞ്ഞൾ തലസ്ഥാനമായി അറിയപ്പെടുന്നുണ്ടെന്നും ഇവിടുത്തെ കർഷകർ നൂറ്റാണ്ടുകളായി മഞ്ഞൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും അത് ആഗോള വിപണികളിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ മഞ്ഞൾ ബോർഡ് രൂപീകരിക്കുന്നതോടെ അടുത്ത 3-4 വർഷത്തിനുള്ളിൽ ലോകത്തിലെ പല രാജ്യങ്ങളിലും നിസാമാബാദിലെ മഞ്ഞൾ എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ മഞ്ഞൾ ബോർഡ് ഔപചാരികമായി പ്രവർത്തനക്ഷമമായി കഴിയുമ്പോൾ മഞ്ഞൾ കർഷകർ ഇടനിലക്കാരുടെ സ്വാധീനത്തിൽ നിന്ന് മുക്തരാകും. മഞ്ഞളിന്റെ പാക്കേജിംഗ്, ബ്രാൻഡിംഗ്, വിപണനം, കയറ്റുമതി എന്നിവയ്ക്കായി ദേശീയ മഞ്ഞൾ ബോർഡ് ഒരു സമ്പൂർണ്ണ ശൃംഖല സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വൈറസ്, കാൻസർ, നീർവീക്കം എന്നിവയെ പ്രതിരോധിക്കാൻ ശേഷിയുള്ള മഞ്ഞൾ അതിന്റെ ഔഷധ ഗുണങ്ങൾ കാരണം ലോകമെമ്പാടും ‘അത്ഭുത മരുന്നായി’ അറിയപ്പെടുന്നു. ഒരു അത്ഭുതകരമായ ഔഷധമാണ് മഞ്ഞൾ എന്നും ചെറിയ അളവിൽ കഴിക്കുന്നതിലൂടെ മനുഷ്യരെ ബാധിക്കുന്ന നിരവധി രോഗങ്ങളെ ഇല്ലാതാക്കാൻ അവയ്ക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജിഐ-ടാഗ് ചെയ്ത ജൈവ മഞ്ഞളിന്റെ ഉൽപാദനവും വിപണനവും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2030 ആകുമ്പോഴേക്കും രാജ്യത്തെ മഞ്ഞൾ കയറ്റുമതി 100 കോടി ഡോളർ മൂല്യത്തിൽ എത്തിക്കുക എന്നതാണ് കേന്ദ്ര ഗവൺമെന്റിന്റെ ലക്ഷ്യമെന്നും ഇതിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞളിന്റെ പരമാവധി വില കർഷകരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദേശീയ മഞ്ഞൾ ബോർഡ് പ്രവർത്തിക്കും. അന്താരാഷ്ട്ര വിപണികളിൽ മഞ്ഞളിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുമെന്നും വിപണന സാധ്യതയുള്ള ആഗോള വിപണികളിൽ ഇന്ത്യൻ മഞ്ഞളിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മഞ്ഞളിന്റെ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ആഗോളനിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും, ഉചിതമായ പാക്കേജിംഗ് രീതി ക്രമീകരിക്കുകയും, കയറ്റുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഒഴിവാക്കാൻ മഞ്ഞൾ വിളവെടുപ്പ് രീതികളെ പറ്റി കർഷകർക്ക് പരിശീലനവും നൈപുണ്യ വികസനവും നൽകുകയും ചെയ്യും. ലോകത്തിന് മുന്നിൽ മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പ്രദർശിപ്പിക്കുന്നതിനായി ഗവേഷണ, വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
തെലങ്കാനയിലെ നിസാമാബാദ്, ജഗ്തിയാൽ, നിർമ്മൽ, കാമറെഡ്ഡി എന്നീ ജില്ലകളിലാണ് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഞ്ഞൾ ഉത്പാദിപ്പിക്കുന്നത് . 2025-ൽ മഞ്ഞൾ കർഷകർക്ക് ക്വിന്റലിന് 18,000 മുതൽ 19,000 രൂപ വരെ വില ലഭിച്ചിട്ടുണ്ടെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കർഷകർക്ക് ക്വിന്റലിന് 6,000 മുതൽ 7,000 രൂപ വരെ അധികമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പരാമർശിച്ചു. 2023-24-ൽ ഇന്ത്യയിൽ 3 ലക്ഷം ഹെക്ടർ സ്ഥലത്ത് മഞ്ഞൾ കൃഷി ചെയ്തതായും അതിന്റെ ഫലമായി 10.74 ലക്ഷം ടൺ ഉത്പാദനം സാധ്യമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് പ്രയോജനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദിയുടെ ശ്രമഫലമായി നാഷണൽ കോപ്പറേറ്റീവ് എക്സ്പോർട്ട്സ് ലിമിറ്റഡും ജൈവകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി നാഷണൽ കോപ്പറേറ്റീവ് ഓർഗാനിക്സ് ലിമിറ്റഡും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
June 30, 2025 8:13 AM IST