Leading News Portal in Kerala

‘OMG 2 ഒരു അഡൾട്ട് സിനിമയല്ല; സ്വയംഭോഗത്തെപ്പറ്റി സിനിമയെടുക്കാന്‍ ആരെങ്കിലും ധൈര്യപ്പെട്ടിട്ടുണ്ടോ?’: അക്ഷയ് കുമാര്‍


എന്നാല്‍ എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

“കുട്ടികള്‍ക്ക് വേണ്ടിയെടുത്ത ചിത്രമാണ് ഒഎംജി 2. കുട്ടികളെ കാണിക്കേണ്ട ചിത്രമാണത്. എന്നാല്‍ അതിനായില്ല. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. എന്നാല്‍ അത്തരം രംഗങ്ങളൊന്നും തന്നെ ചിത്രത്തിലില്ല,” അക്ഷയ് കുമാര്‍ പറഞ്ഞു.

ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രത്തിനും തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ചില രംഗങ്ങള്‍ കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കട്ട് ചെയ്ത ശേഷമാണ് ചിത്രം തിയേറ്ററിലും ഇപ്പോള്‍ ഒടിടിയിലുമെത്തിയിരിക്കുന്നത്.

” തിയേറ്ററില്‍ റിലീസ് ചെയ്ത അതേ ചിത്രം തന്നെയാണ് ഒടിടിയിലുമെത്തിയത്. വേണമെങ്കില്‍ കട്ട് ചെയ്യാത്ത ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാമായിരുന്നു. എന്നാല്‍ ഞങ്ങൾ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ മാനിക്കുന്നു. സെന്‍സര്‍ബോര്‍ഡ് പാസാക്കിയ ചിത്രം അതേപോലെ ഞാന്‍ വിതരണം ചെയ്തു,” എന്നും അക്ഷയ്കുമാര്‍ പറഞ്ഞു.

വാണിജ്യ വിജയം നേടുന്ന റൗഡി റാത്തോഡ്, സിംഗ് ഈസ് കിംഗ് പോലുള്ള ചിത്രങ്ങള്‍ എളുപ്പത്തില്‍ ചെയ്യാനാകും. എന്നാല്‍ പാഡ്മാന്‍, ഒഎംജി 2 എന്നിവ പോലുള്ള ചിത്രങ്ങള്‍ സമൂഹത്തിന് ഒരു സന്ദേശം നല്‍കുന്നവയാണെന്നും അക്ഷയ് കുമാർ പ്രതികരിച്ചു.

” സ്വയം ഭോഗത്തെക്കുറിച്ചോ, ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചോ ഒരു സിനിമ ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെട്ടിട്ടുണ്ടോ? ഇവിടെയോ അല്ലെങ്കില്‍ ഹോളിവുഡിലോ ഇതേപ്പറ്റി ഒരു സിനിമ ആരെങ്കിലും ചെയ്തിട്ടുണ്ടോ? നിങ്ങള്‍ പറയൂ,” എന്നും അക്ഷയ് കുമാർ ചോദിച്ചു.

യഥാര്‍ത്ഥത്തില്‍ നടന്നൊരു സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ് ഒഎംജി 2 എന്നും അദ്ദേഹം പറഞ്ഞു.

” ചിത്രത്തിലെ സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ ആ കുട്ടിയെ കൈയ്യോടെ പിടിച്ച് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്,” എന്നും അക്ഷയ് പറഞ്ഞു.

ആഗസ്റ്റ് 11 നാണ് ചിത്രം തിയേറ്ററിലെത്തിയത്. 27 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നിര്‍ദ്ദേശിച്ചത്. തന്റെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ പ്രതികരിച്ച് മുമ്പ് അക്ഷയ് രംഗത്തെത്തിയിരുന്നു. ഈ രംഗത്തെ ഇത്തരം നിയമത്തെപ്പറ്റി തനിക്ക് ധാരണയില്ലെന്നും സെന്‍സര്‍ ബോര്‍ഡിന്റെ 27 കട്ടുകള്‍ക്കെതിരെ പോരാടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

” നിയമപോരാട്ടം നടത്താന്‍ എനിക്ക് താല്‍പ്പര്യമില്ല. ഇതേപ്പറ്റി എനിക്ക് ധാരണയില്ല. ഈ നിയമങ്ങളെപ്പറ്റി എനിക്കൊന്നുമറിയില്ല. മുതിര്‍ന്നവര്‍ക്കുള്ള ചിത്രമാണിതെന്നാണ് അവര്‍ കരുതുന്നത്. നിങ്ങള്‍ക്കും അങ്ങനെയാണോ തോന്നിയത്? ചിത്രം കണ്ട എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. യുവാക്കള്‍ക്ക് വേണ്ടിയാണ് ഈ ചിത്രം എടുത്തത്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ വരുന്നതില്‍ സന്തോഷമുണ്ട്. ഇതേപ്പറ്റി ജനങ്ങള്‍ അറിയണം എന്ന് മാത്രമേ എനിക്കുള്ളൂ,” അക്ഷയ് കുമാര്‍ ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Film/

‘OMG 2 ഒരു അഡൾട്ട് സിനിമയല്ല; സ്വയംഭോഗത്തെപ്പറ്റി സിനിമയെടുക്കാന്‍ ആരെങ്കിലും ധൈര്യപ്പെട്ടിട്ടുണ്ടോ?’: അക്ഷയ് കുമാര്‍