Leading News Portal in Kerala

മതപരിവർത്തന റാക്കറ്റ് തലവൻ ചങ്ങൂർ ബാബയെയും സ്ത്രീ സുഹൃത്ത് നസ്രീനെയും ഭീകരവിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ട് എൻഐഎ കോടതി| Changur Baba who is accused of running a major religious conversion racket Sent To UP ATS by NIA court


Last Updated:

മതപരിവർത്തനത്തിലൂടെ സമ്പാദിച്ച പണംകൊണ്ട് നിർമിച്ചെന്ന് ആരോപിക്കപ്പെടുന്ന 70 മുറികളുള്ള ആഡംബര മന്ദിരം യുപി സർക്കാർ ബുള്‍ഡോസർ ഉപയോഗിച്ച് തകർ‌ത്തുതുടങ്ങി

ചങ്ങൂര്‍ ബാബ, നീതു എന്ന നസ്രീൻചങ്ങൂര്‍ ബാബ, നീതു എന്ന നസ്രീൻ
ചങ്ങൂര്‍ ബാബ, നീതു എന്ന നസ്രീൻ

ലഖ്നൗ: യുപിയിൽ വൻ മതപരിവർത്തന റാക്കറ്റിന് നേതൃത്വം നല്‍കിയതായി ആരോപിക്കപ്പെടുന്ന ജമാലുദ്ദീൻ അഥവാ ചങ്ങൂർ ബാബയെ എൻഐഎ കോടതി 7 ദിവസത്തേക്ക് യുപി ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ടു. റാക്കറ്റിൽ പ്രധാന പങ്കു വഹിച്ചതായി ആരോപിക്കപ്പെടുന്ന നസ്രീൻ എന്നറിയപ്പെടുന്ന നീതുവിനെയും കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ചങ്ങൂർ ബാബയുടെ സ്ത്രീ സുഹൃത്താണ് നസ്രീൻ. ജൂലൈ 10 മുതൽ 16 വരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് ഇരുവരെയും കസ്റ്റഡിയിൽ ലഭിക്കും. ഈ കാലയളവിൽ എടിഎസ് ഇരുവരെയും ചോദ്യം ചെയ്യുകയും രാജ്യത്തുടനീളമുള്ള അവരുടെ വിശാലമായ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.

ഗുണ്ടാ നിയമപ്രകാരം ചങ്ങൂർ ബാബയ്‌ക്കെതിരെ പൊലീസ് നടപടിയെടുക്കും. സ്വത്തുക്കൾ കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. യു പി പൊലീസ് പ്രതികൾക്കെതിരായ നടപടികൾ ശക്തമാക്കുകയും ബൽറാംപൂരിലെ അദ്ദേഹത്തിന്റെ 70 മുറികളുള്ള ആഡംബര മാളികയുടെ ഭാഗങ്ങൾ തകർക്കുകയും ചെയ്തു. ചൊവ്വാഴ്ച, അധികാരികൾ 20 മുറികളും 40 അടി നീളമുള്ള ഒരു ഹാളും പൊളിച്ചുമാറ്റി. അടുത്ത ദിവസവും പൊളിക്കൽ തുടരും. മാളികയുടെ 40 മുറികളുള്ള ഭാഗം ഭരണകൂടം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. മതപരിവർത്തനത്തിലൂടെ സ്വന്തമാക്കിയ പണംകൊണ്ട് നിർമിച്ചതാണ് ഈ മന്ദിരമെന്നാണ് ആരോപണം.

ഇതും വായിക്കുക: ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ചങ്ങൂർ‌ ബാബയെയും സ്ത്രീ സുഹൃത്തിനെയും ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ നിന്നാണ് എടിഎസ് സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 70 ദിവസമായി നഗരത്തിലെ വികാസ് നഗറിലെ സ്റ്റാർ റൂംസ് ഹോട്ടലിലെ 102-ാം നമ്പർ മുറിയിൽ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ ഏപ്രിൽ 16 ന് ആധാർ കാർഡുകൾ ഉപയോഗിച്ച് നാല് ദിവസത്തേക്ക് മുറി ബുക്ക് ചെയ്തതായി കണ്ടെത്തി. പിന്നീട് അത് തുടർച്ചയായ മതപരിവർത്തന പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി മാറിയെന്നാണ് പൊലീസ് പറയുന്നത്.

ബൽറാംപൂരിലെ ഒരു മധ്യവർഗ സിന്ധി കുടുംബത്തിൽ നിന്നുള്ള നീതു ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2015 ൽ, ഭർത്താവ് നവീൻ ഘനശ്യാം റോഹ്‌റയ്‌ക്കൊപ്പം അവർ ദുബായിലേക്ക് പോയി. ഈ യാത്രയിൽ ഇരുവരും ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ. നീതു തന്റെ പേര് നസ്രീൻ എന്നും നവീൻ ജമാലുദ്ദീൻ എന്നും മാറ്റി. പിന്നീട്, 2021 ൽ, നവീന്റെ മുഴുവൻ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു.

ചങ്ങൂർ ബാബയെ തങ്ങളുടെ ആത്മീയ നേതാവായി പ്രഖ്യാപിച്ചുകൊണ്ട് അവർ ബൽറാംപൂരിലെ ഉട്രൗള സിവിൽ കോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചു. നീതു താമസിയാതെ ചങ്ങൂർ ബാബയുടെ അടുത്ത സഹായിയായി മാറുകയും മതപരിവർത്തന പ്രവർത്തനങ്ങൾ‌ക്ക് മേൽനോട്ടം വഹിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. സഹായം വാഗ്ദാനം ചെയ്തും ബാബ ചെയ്തതായി കരുതപ്പെടുന്ന ‘അത്ഭുതങ്ങളെക്കുറിച്ച്’ സംസാരിച്ചും ദരിദ്രരായ ഹിന്ദു കുടുംബങ്ങളുമായി, പ്രത്യേകിച്ച് ചെറുപ്പക്കാരായ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.

മതം മാറിയതിനുശേഷം തന്റെ ജീവിതം എങ്ങനെ മാറിയെന്ന് സ്വന്തം അനുഭവം പലപ്പോഴും പങ്കുവെച്ചിരുന്നുവെന്നും ആളുകളെ ആകർഷിക്കാൻ പണമോ വൈദ്യസഹായമോ വാഗ്ദാനം ചെയ്തിരുന്നുവെന്നും പറയപ്പെടുന്നു. മതം മാറാൻ സമ്മതിച്ചുകഴിഞ്ഞാൽ, ചങ്ങൂർ ബാബയെ പരിചയപ്പെടുത്തുകയും മതപരിവർത്തന പ്രക്രിയയിൽ സഹായിക്കുകയും ചെയ്യുമായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

മതപരിവർത്തന റാക്കറ്റ് തലവൻ ചങ്ങൂർ ബാബയെയും സ്ത്രീ സുഹൃത്ത് നസ്രീനെയും ഭീകരവിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ട് എൻഐഎ കോടതി