Leading News Portal in Kerala

കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതി ടെയ്‌ലർ രാജ 26 വർഷത്തിനു ശേഷം പിടിയിൽ Coimbatore blast case accused Taylor Raja arrested after 26 years


Last Updated:

1998 ഫെബ്രുവരി 14 ന് ഉണ്ടായ ബോംബ് സ്ഫോടന പരമ്പരകളിൽ 58 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

News18News18
News18

കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിലെ ഏറ്റവും കൂടുതൽ തിരഞ്ഞ പ്രതികളിലൊരാളെ 26 വർഷങ്ങൾക്ക് ശേഷം പിടികൂടി. കോയമ്പത്തൂർ നഗരത്തിലെ ഉക്കടത്തുള്ള ബിലാൽ എസ്റ്റേറ്റ് സ്വദേശിയായ ടെയ്ലർ രാജ (48.സാദിഖ്, രാജ, വളർന്ത രാജ എന്നീ പേരുകളിലും അറിയപ്പെടുന്നു) ആണ് കോയമ്പത്തൂർ സിറ്റി പോലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) ചേർന്ന് പിടികൂടിയത്.സിബി-സിഐഡി പോലീസ് തിരയുന്ന നാല് പ്രതികളിൽ ഒരാളായിരുന്നു രാജ.

രാജയെ കർണാടകയിൽ അറസ്റ്റ് ചെയ്ത് ബുധനാഴ്ച കോയമ്പത്തൂർ നഗരത്തിലേക്ക് കൊണ്ടുവന്നു. നഗരത്തിലെ പിആർഎസ് കാമ്പസിൽ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. അതേസമയം, എടിഎസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ രാജയുടെ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ടെയ്ലർ രാജ 1998 മുതൽ ഒളിവി കഴിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ എസ്.എ.ബാഷ സ്ഥാപിച്ച നിരോധിത സംഘടനയായ അൽ-ഉമ്മയുടെ മുൻനിരയിലുണ്ടായിരുന്ന ആളാണ് രാജ.

കോയമ്പത്തൂരിനെ പിടിച്ചുകുലുക്കിയ ബോംബ് സ്ഫോടന പരമ്പരകളിൽ പ്രധാന പ്രതികളിലൊരാളായ രാജ അൽ ഉമയ്ക്കു വേണ്ടി ബോംബ് നിർമിച്ചിരുന്നു. ഉക്കടത്തെ വല്ലാൽ നഗറിൽ ഒരു വീട് വാടകയ്‌ക്കെടുത്തായിരുന്നു ബോംബ് നിർമ്മാണം. തീവ്രവാദ പ്രവർത്തത്തിന് മുൻപ് രാജ തയ്യൽകാരനായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.നാഗൂർ പോലീസ് സ്റ്റേഷൻ, കോയമ്പത്തൂർ നഗരത്തിലെ റേസ് കോഴ്സ് പോലീസ് സ്റ്റേഷൻ, മധുരയിലെ കരിമേട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും രാജയ്‌ക്കെതിരെ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെട് മുജീബുർ റഹ്മാൻ എന്ന മറ്റൊരു പ്രതി ഒളിവിലാണ്.

1998 ഫെബ്രുവരി 14 ന് ഉണ്ടായ ബോംബ് സ്ഫോടന പരമ്പരകളിൽ 58 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.