‘ഇന്ത്യക്ക് തിരിച്ചടിയായി IPL ഫ്ലഡ് ലൈറ്റുകൾ ഹാക്ക് ചെയ്തു; അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കിവിട്ടു’; പാക് പ്രതിരോധ മന്ത്രിയുടെ അവകാശവാദം| Pakistan defence minister Khawaja Asifs Bizarre Claim Goes Viral
Last Updated:
2025 ലെ ഐപിഎൽ മത്സരത്തിനിടെയുണ്ടായ വൈദ്യുതി മുടക്കത്തിന് പിന്നിൽ പാകിസ്ഥാന്റെ സൈബർ യോദ്ധാക്കളാണെന്ന പാക് പ്രതിരോധ മന്ത്രിയുടെ വിചിത്രമായ അവകാശവാദത്തിന് ട്രോൾ മഴ
ഐപിഎൽ മത്സരങ്ങൾക്കിടെ പാകിസ്ഥാന്റെ സൈബർ യോദ്ധാക്കൾ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തുവെന്ന വിചിത്രമായ അവകാശവാദവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പാർലമെന്റിൽ ഉന്നയിച്ച അവകാശവാദത്തിന്റെ വീഡിയോ പുറത്തിറങ്ങിയതോടെ കനത്ത പരിഹാസമാണ് മന്ത്രി ഏറ്റുവാങ്ങിയത്. സൈബർ യോദ്ധാക്കൾ ഇന്ത്യയുടെ അണക്കെട്ടുകളിലെ ഗേറ്റിന്റെ നിയന്ത്രണം പിടിച്ചെടുത്ത് തുറന്നുവിട്ടുവെന്നും പ്രതിരോധമന്ത്രി അവകാശവാദം ഉന്നയിച്ചു.
“ഐപിഎൽ നിർത്തി സ്റ്റേഡിയത്തിലെ ലൈറ്റുകൾ ഓഫ് ചെയ്തു, അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടു, ഈ സൈബർ ആക്രമണങ്ങളെല്ലാം നടത്തിയത് നമ്മുടെ കുട്ടികളാണ്.” – പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ സംസാരിക്കവെ ആസിഫ് പറഞ്ഞു. 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 6, 7 തീയതികളിലെ രാത്രിയിൽ പാകിസ്ഥാനെതിരെ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ച് ഒരു മാസത്തിലേറെ കഴിഞ്ഞപ്പോഴാണ് ആസിഫിന്റെ പരാമർശം വന്നത്.
അദ്ദേഹത്തിന്റെ പരാമർശങ്ങൾ വ്യാപകമായി പങ്കുവക്കപ്പെട്ടതോടെ, പാകിസ്ഥാൻ “ആദ്യം അവരുടെ കുടിശ്ശിക വൈദ്യുതി ബിൽ ഓൺലൈനായി അടയ്ക്കണം” എന്ന് പറഞ്ഞ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെ ട്രോളി. “പാകിസ്ഥാനിൽ സൈബറിന് വ്യത്യസ്ത ആശയങ്ങളും സിലബസും ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു!” മറ്റൊരാൾ കമന്‌റ് ചെയ്തു.
“ഐപിഎൽ ഫ്ലഡ്‌ലൈറ്റുകൾ വൈഫൈയിൽ പ്രവർത്തിക്കുന്നില്ല, അവ സുരക്ഷിതമായ ഇലക്ട്രിക്കൽ സിസ്റ്റങ്ങളിലാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് ഒരു ഹോം റൂട്ടർ പോലെ അവ ഹാക്ക് ചെയ്യാൻ കഴിയില്ല. അടുത്ത തവണ, സ്കോർബോർഡ് ഹാക്ക് ചെയ്യാൻ ശ്രമിക്കുക – കുറഞ്ഞത് അതിന് ബട്ടണുകളുണ്ട്,” മറ്റൊരാൾ വൈറൽ വീഡിയോക്ക് താഴെ കമന്റ് ചെയ്തു. പാകിസ്ഥാൻ ഈ മാജിക് എങ്ങനെ ചെയ്തുവെന്ന് ചൈനയും യുഎസും പോലും ചോദിച്ചുവെന്നാണ് മറ്റൊരു ട്രോൾ.
മെയ് 8ന് ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഐപിഎൽ മത്സരം വെറും 10.1 ഓവറിനുശേഷം റദ്ദാക്കിയിരുന്നു. പ്രദേശത്ത് ഉണ്ടായ സാങ്കേതിക തകരാറുമൂലം ഉണ്ടായ വൈദ്യുതി തടസ്സം മൂലമാണ് തീരുമാനം എടുത്തതെന്ന് ബിസിസിഐ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ, സമീപ പ്രദേശങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പിനെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ വേദി ലൈറ്റുകൾ ഓഫാക്കുകയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
New Delhi,New Delhi,Delhi
June 16, 2025 11:47 AM IST
‘ഇന്ത്യക്ക് തിരിച്ചടിയായി IPL ഫ്ലഡ് ലൈറ്റുകൾ ഹാക്ക് ചെയ്തു; അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കിവിട്ടു’; പാക് പ്രതിരോധ മന്ത്രിയുടെ അവകാശവാദം