Leading News Portal in Kerala

Champions Trophy: ഇന്ത്യക്ക് കിരീടം; ചാംപ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡിനെ തകർത്തത് 4 വിക്കറ്റിന്|Champions trophy dubai 2025 india newzealand final results


Last Updated:

ഓസ്ട്രേലിയയ്ക്കെതിരെ സെമി ഫൈനൽ വിജയിച്ച അതേ ടീമിനെയാണ് ഇന്ത്യ നിലനിർത്തിയിരുന്നത്

News18News18
News18

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് ജയം. ന്യൂസീലൻഡിനെ തകർത്തത് 4 വിക്കറ്റിന്.76 റൺസ് എടുത്ത രോഹിത് ശർമയാണ് ടോപ് സ്കോറർ. ഇതോടെ രണ്ട് ഐസിസി നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം നേടുന്നത് മൂന്നാം തവണ. ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ മിന്നും വിജയം കരസ്ഥമാക്കിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടെത്തി. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു.

കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. നേരത്തെ, ന്യൂസിലന്‍ഡിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കി. ഇതോടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സുമായി പുറത്താവാതെ നിന്ന മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സാണ് ന്യൂസിലന്‍ഡിനെ സമാധാനിക്കവിധത്തിലുള്ള സ്‌കോറിലേക്ക് നയിച്ചത്.

അതേസമയം ചാമ്പ്യൻസ് ട്രോഫിയിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാധാരണമായ ഒരു കളിയും അസാധാരണമായ ഒരു ഫലവും! എന്നാണ് അദ്ദേഹം പ്രശംസിച്ചത്. ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ നമ്മുടെ ക്രിക്കറ്റ് ടീമിനെക്കുറിച്ച് അഭിമാനിക്കുന്നു. ടൂർണമെന്റിലുടനീളം അവർ അത്ഭുതകരമായി കളിച്ചു. മികച്ച ഓൾറൗണ്ട് പ്രകടനത്തിന് നമ്മുടെ ടീമിന് അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരെ സെമി ഫൈനൽ വിജയിച്ച അതേ ടീമിനെയാണ് ഇന്ത്യ നിലനിർത്തിയിരുന്നത്. ന്യൂസിലൻഡ് ടീമിൽ മാറ്റം വരുത്തിയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കീഴിൽ മുന്നാം ഐസിസി ഫൈനലാണ് ഇന്ത്യ ഇന്ന് കളിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ കിവീസിനെ തോൽപ്പിച്ച ആത്മവിശ്വാസവും ഫൈനലിൽ ​ഗ്രൗണ്ടിലിറങ്ങുമ്പോൾ ഇന്ത്യയ്ക്കുണ്ടായിരുന്നു.

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എല്‍ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി എന്നിവരായിരുന്നു ഇന്ത്യൻ ടീമിനെ ന‌യിച്ചത്. അതേസമയം വിൽ യങ്, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ടോം ലാഥം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്നർ (ക്യാപ്റ്റൻ), കെയ്ൽ ജാമിസൺ, വില്യം ഓറൂർക്ക്, നഥാന്‍ സ്മിത്ത് എന്നവരായിരുന്നു ന്യൂസിലന്‍ഡിനെ നയിച്ചത്.