Leading News Portal in Kerala

‘സ്വാതന്ത്ര്യപ്രിയരേ നന്ദി’: യുദ്ധസമയത്ത് ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍| Iran thanks India for support during war with Israel


Last Updated:

ഇന്ത്യ നല്‍കിയ ധാര്‍മ്മിക പിന്തുണയ്ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ക്കും ഇന്ത്യയിലെ സ്വാതന്ത്ര്യപ്രിയരായ ജനങ്ങളോടുള്ള നന്ദി ഇറാന്‍ അറിയിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിയന്‍ പ്രസിഡന്റ് മസൗദ് പെഷേഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്തുന്നു (ഫയൽ ചിത്രം)പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിയന്‍ പ്രസിഡന്റ് മസൗദ് പെഷേഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്തുന്നു (ഫയൽ ചിത്രം)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിയന്‍ പ്രസിഡന്റ് മസൗദ് പെഷേഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്തുന്നു (ഫയൽ ചിത്രം)

ഇസ്രായേലുമായുള്ള യുദ്ധത്തില്‍ ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇന്ത്യ നല്‍കിയ ധാര്‍മ്മിക പിന്തുണയ്ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ക്കും ഇന്ത്യയിലെ സ്വാതന്ത്ര്യപ്രിയരായ ജനങ്ങളോടുള്ള നന്ദി ഇറാന്‍ അറിയിച്ചു. ഡല്‍ഹിയിലെ ഇറാനിയന്‍ എംബസി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇന്ത്യയോടുള്ള നന്ദി പ്രകടിപ്പിച്ചത്.

ഇസ്രായേലുമായി നടന്ന സമീപകാല സൈനിക സംഘട്ടനത്തില്‍ വിജയിക്കാനായി എന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. സംഘര്‍ഷ സമയത്ത് ഇറാനൊപ്പം ഉറച്ചുനിന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിനും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും സാധാരണ പൗരന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും, സര്‍ക്കാരിതര സംഘടനകള്‍, മത-ആത്മീയ നേതാക്കള്‍, സര്‍വകലാശാലാ പ്രൊഫസര്‍മാര്‍, മാധ്യമങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും നന്ദി അറിയിക്കുന്നതായി ഇറാനിയന്‍ എംബസി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ജൂതന്മാര്‍ക്കുവേണ്ടി വാദിക്കുന്ന ഒരു ഭരണകൂടത്തിന്റെ സൈനിക ആക്രമണത്തിന് വിധേയരായ ഇറാനിയന്‍ ജനതയോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യ സന്ദേശങ്ങളും പൊതു പ്രസ്താവനകളും പ്രോത്സാഹനമായിരുന്നുവെന്ന് ഇറാനിയന്‍ എംബസി പോസ്റ്റില്‍ പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രത്തിന്റെ ഉണര്‍ന്നിരിക്കുന്ന മനസ്സാക്ഷിയെയും നീതിയോടും അന്താരാഷ്ട്ര നിയമ തത്വങ്ങളോടുമുള്ള അവരുടെ പ്രതിബദ്ധതയെയും വ്യക്തമായി പ്രതിഫലിപ്പിക്കുന്നുവെന്നും ഇന്ത്യയിലെ ഇറാനിയന്‍ എംബസി ചൂണ്ടിക്കാട്ടി.

ഇതും വായിക്കുക: യുഎസ് ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് സ്ഥിരീകരിച്ച് ഇറാൻ

ഫോര്‍ദോ, നതാന്‍സ് എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളെ എംബസി അപലപിച്ചു. യുഎന്‍ ചാര്‍ട്ടറിന്റെയും മാനുഷിക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളിലെ അടിസ്ഥാന മാനദണ്ഡങ്ങളുടെയും ലംഘനമാണിതെന്നും എംബസി പറഞ്ഞു. സംഘര്‍ഷത്തിനിടെ സര്‍ക്കാരിനൊപ്പം തളരാതെ നിന്ന ഇറാനിലെ പൗരന്മാരെ എംബസി അഭിനന്ദിച്ചു.

യുദ്ധം, അക്രമം, അനീതി എന്നിവയ്‌ക്കെതിരായ ശക്തമായ ഒരു കോട്ടയായി രാഷ്ട്രങ്ങളുടെ ഐക്യവും ഐക്യദാര്‍ഢ്യവും പ്രവര്‍ത്തിക്കുന്നുവെന്നും ഇന്ത്യയില്‍ നിന്നും ലഭിച്ച പിന്തുണ അംഗീകരിച്ചുകൊണ്ട് ഇറാനിയന്‍ എംബസി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ കാണിക്കുന്ന വിലമതിക്കാനാവാത്ത പിന്തുണയ്ക്ക് ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായി നന്ദി പറയുകയാണെന്നും എംബസി കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 13നാണ് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ശക്തിപ്രാപിച്ചത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കും ആണവ കേന്ദ്രങ്ങള്‍ക്കും ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികള്‍ക്കും നേരേ ഇസ്രായേല്‍ ആക്രമണം നടത്തിയതോടെയായിരുന്നു ഇത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ ഇത് രൂക്ഷമാക്കി.

സംഘര്‍ഷം ശക്തമായതോടെ ഇന്ത്യ ഇതിനെതിരെ നിരവധി തവണ ശബ്ദമുയര്‍ത്തി. അവയില്‍ പലതും ഇറാനെ പൂര്‍ണ്ണമായും പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു. അതേസമയം, സംഘര്‍ഷം ശക്തിപ്രാപിക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിക്കുകയും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ സാധാരണക്കാരായ ആളുകളും സോഷ്യല്‍ മീഡിയയില്‍ ഇറാനെ പിന്തുണയ്ക്കുകയും ഇസ്രായേലിന്റെയും യുഎസിന്റെയും നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തു.

ഇതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിയന്‍ പ്രസിഡന്റ് മസൗദ് പെഷേഷ്‌കിയാനുമായി സംസാരിക്കുകയും ആശങ്കയറിയിക്കുകയും ചെയ്തു. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഇറാന് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.