Leading News Portal in Kerala

ഉറപ്പിച്ചു! കേരളം രഞ്ജി ട്രോഫി ഫൈനലിൽ; വിദർഭ എതിരാളികൾ| kerala enters renji trophy final first time in history


Last Updated:

ആദ്യമായാണ് കേരളം രഞ്ജി ഫൈനലിൽ പ്രവേശിക്കുന്നത്. രണ്ടാം സെമിയിൽ മുംബൈയെ 80 റൺസിന് പരാജയപ്പെടുത്തി വിദർഭയും ഫൈനലിലെത്തി. ബുധനാഴ്ച നാഗ്പൂരിലാണ് ഫൈനൽ

News18News18
News18

അഹമ്മദാബാദ്: പുതുചരിത്രമെഴുതി കേരള ടീം രഞ്ജി ട്രോഫി ഫൈനലിൽ കടന്നു. ഗുജറാത്തിനെതിരായ സെമി ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കേരളം ഫൈനലിൽ കടന്നത്. ഒന്നാം ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീ‍ഡാണ് കേരളത്തെ ചരിത്ര നേട്ടത്തിലെത്തിച്ചത്. രണ്ടാം ഇന്നിങ്സിൽ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാൻ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് കേരളം രഞ്ജി ഫൈനലിൽ പ്രവേശിക്കുന്നത്. രണ്ടാം സെമിയിൽ മുംബൈയെ 80 റൺസിന് പരാജയപ്പെടുത്തി വിദർഭയും ഫൈനലിലെത്തി. ബുധനാഴ്ച നാഗ്പൂരിലാണ് ഫൈനൽ.

രോഹൻ എസ് കുന്നുമ്മൽ (69 പന്തിൽ 32), സച്ചിൻ ബേബി (19 പന്തിൽ 10), അക്ഷയ് ചന്ദ്രൻ (9), വരുൺ നായനാർ (ഒന്ന്) എന്നിവരാണ് പുറത്തായത്. 53 പന്തിൽ 23 റൺസെടുത്ത് ജലജ് സക്സേനയും അഹമ്മദ് ഇമ്രാനും പുറത്താകാതെ നിന്നു. കേരളം ഒന്നാം ഇന്നിങ്സ് ലീ‍ഡ് നേടിയ സാഹചര്യത്തിൽ ഫൈനലിലെത്താൻ ഗുജറാത്തിന് ഇനി കളി ജയിക്കണമായിരുന്നു. അതിനു സാധിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കളി നേരത്തേ അവസാനിപ്പിച്ചത്.

ആദ്യ ഇന്നിങ്സിൽ കേരളം ഉയര്‍ത്തിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസെടുത്തു പുറത്തായി. സ്പിന്നർമാരായ ആദിത്യ സർവാതേയും ജലജ് സക്സേനയുമാണ് ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്. 175–ാം ഓവറിൽ അതീവ നാടകീയമായിട്ടായിരുന്നു ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. ആദിത്യ സർവാതെയെ ബൗണ്ടറി കടത്താൻ ഗുജറാത്തിന്റെ വാലറ്റക്കാരൻ അർസാന്‍ നാഗ്‍വസ്വല്ല അടിച്ച പന്ത് ഫീൽഡറായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ച് ഉയര്‍ന്നു പൊങ്ങി സ്ലിപ്പിൽ നിൽക്കുകയായിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബി ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റൺസ് ലീഡ് സ്വന്തമായി.