പാലക്കാട് കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു; അമ്മയുടെ നില ഗുരുതരം Two children who were undergoing treatment for burns after a car exploded in Palakkad died
Last Updated:
90 ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടികൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
സ്റ്റാർട്ട് ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് മക്കൾക്കും പരിക്കേറ്റ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മക്കളായ നാലുവയസുകാരി എമിലീന ആറുവയസുകാരൻ ആൽഫ്രഡ് എന്നിവരാണ് മരിച്ചത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ പൊള്ളലേറ്റ അമ്മ എൽസി(40) പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും മൂത്ത മകൾ അലീന( 10) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അമ്മ എൽസിയുടെ നില ഗുരുതരമായി തുടരുകയാണ്.
പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ട് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ എല്‍സി ജോലി കഴിഞ്ഞെത്തി കുട്ടികളുമായി കാറില്‍ പുറത്തേക്ക് പോകാൻ തുടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എല്ലാവരും കേറിയതിന് പിന്നാലെ എൽസി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർക്ക് പെട്ടെന്ന് പുറത്തിറങ്ങാനായില്ല. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ച് എല്ലാവരെയും പുറത്തെടുത്തത്. കാർ ആഴ്ചകളായി ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം.
ബാറ്ററി ഷോട്ട് സർക്യൂട്ടാണ് കാർ പൊട്ടിത്തെറിക്കാൻ കാരണമായത് എന്നാണ് ഫയർഫോഴ്സിൻ്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും വിശദമായ അന്വേഷണം നടത്തും. ഒന്നരമാസം മുന്‍പാണ് എൽസിയുടെ ഭര്‍ത്താവ് മാര്‍ട്ടിൻ മരിച്ചത്. അവധിയിലായിരുന്ന എല്‍സി കഴിഞ്ഞദിവസമാണ് ആശുപത്രിയിലെ ജോലിയില്‍ തിരികെപ്രവേശിച്ചത്.
Palakkad,Kerala
July 12, 2025 4:22 PM IST
പാലക്കാട് കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു; അമ്മയുടെ നില ഗുരുതരം