റെയില്‍വേ വരുമാനം 1.5 ലക്ഷം കോടി കവിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; ചരക്ക് നീക്കത്തിൽ നിന്ന് വരുമാനവർധന
Last Updated:
ചരക്ക് നീക്കത്തില്‍ നിന്നുള്ള വരുമാനം 1 ലക്ഷം കോടി കടന്നതിന് പിന്നാലെയാണ് പുതിയ റെക്കോര്‍ഡിടാന്‍ റെയില്‍വെ ഒരുങ്ങുന്നത്
ന്യൂഡല്‍ഹി: ബുധനാഴ്ചയോടെ ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം 1.5 ലക്ഷം കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്. ചരക്ക് നീക്കത്തില്‍ നിന്നുള്ള വരുമാനം 1 ലക്ഷം കോടി കടന്നതിന് പിന്നാലെയാണ് പുതിയ റെക്കോര്‍ഡിടാന്‍ റെയില്‍വെ ഒരുങ്ങുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ഇതുവരെയുള്ള കണക്ക് പ്രകാരം മൊത്തത്തിലുള്ള വരുമാനം 6.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ 2023-24 കാലത്തെ വാര്‍ഷിക വളര്‍ച്ചാ ലക്ഷ്യം 9 ശതമാനമായിരുന്നു. ഇതില്‍ നിന്നും കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വരും ദിനങ്ങളില്‍ ചരക്ക് ഗതാഗതം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വാര്‍ഷിക വളര്‍ച്ചാ ലക്ഷ്യം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് റെയില്‍വെ അധികൃതര്‍. ഒക്ടോബര്‍ 13 വരെയുള്ള കണക്ക് പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തില്‍ യാത്രക്കാരില്‍ നിന്നുള്ള വരുമാനം 43,101 കോടി രൂപയിലെത്തിയിട്ടുണ്ട്.
റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരില്‍ നിന്നും 7 ശതമാനം കൂടുതല്‍ വരുമാനം നേടാന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞു. അതായത് ഏകദേശം 31, 875 കോടി രൂപയാണ് ഈ വിഭാഗത്തില്‍ നേടാനായത്. ആകെ യാത്രക്കാരുടെ എണ്ണത്തില്‍ 4.7 ശതമാനം കുറവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതില്‍ നിന്നുള്ള വരുമാനം 47.4 കോടിയായി കുറയുകയും ചെയ്തു. വന്ദേഭാരത് പോലുള്ള ട്രെയിന്‍ ആരംഭിച്ചതോടെ ഒരു യാത്രക്കാരനില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.
റിസര്‍വ് ചെയ്യാത്ത വിഭാഗം യാത്രക്കാരില്‍ നിന്നുള്ള വരുമാനം 3.8 ശതമാനം ഉയര്‍ന്ന് 11,326 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 14 വരെ ചരക്ക് ലോഡിംഗ് 3.7 ശതമാനം ഉയര്‍ന്ന് 940 മെട്രിക് ടണ്‍ ആയി ഉയര്‍ന്നതായി റെയില്‍വേ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രധാന ചരക്ക് സ്രോതസ്സായ കല്‍ക്കരിയില്‍ നിന്നുള്ള വരുമാനം 3.3 ശതമാനം ആയി വര്‍ധിച്ച് ഏകദേശം 51,000 കോടി രൂപയായിട്ടുണ്ട്. ഇവയുടെ ലോഡിംഗ് 5.5 ശതമാനം വര്‍ധിച്ച് 463 മില്യണ്‍ ടണ്ണാകുകയും ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
New Delhi,Delhi
November 16, 2023 10:22 PM IST
റെയില്‍വേ വരുമാനം 1.5 ലക്ഷം കോടി കവിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; ചരക്ക് നീക്കത്തിൽ നിന്ന് വരുമാനവർധന