Leading News Portal in Kerala

500 രൂപ നോട്ടില്‍ ഹൈ ക്വാളിറ്റി വ്യാജന്മാര്‍; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് | Home Ministry warns against counterfeit notes of Rs 500 denomination


Last Updated:

വ്യാജന്മാരെ തിരിച്ചറിയാന്‍ നോട്ടുകളില്‍ സൂക്ഷ്മമായ നിരീക്ഷണം നടത്തിയാല്‍ സാധിക്കും. അല്പം ശ്രദ്ധിച്ചാല്‍ വ്യാജ നോട്ടുകള്‍ കണ്ടെത്താന്‍ കഴിയും

500 രൂപാ നോട്ടുകൾ500 രൂപാ നോട്ടുകൾ
500 രൂപാ നോട്ടുകൾ

500 രൂപയുടെ പുതിയ വ്യാജന്മാര്‍ പ്രചാരത്തില്‍. അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വ്യാജ നോട്ടുകള്‍ തടയുന്നതിനും കണ്ടെത്തുന്നതിനുമായി ഡിആര്‍ഐ, എഫ്‌ഐയു, സിബിഐ, എന്‍ഐഎ, സെബി തുടങ്ങിയ ധനകാര്യ, നിയന്ത്രണ സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ഗുണനിലവാരത്തിലും അച്ചടിയിലും വ്യാജ നോട്ടുകള്‍ക്ക് യഥാര്‍ത്ഥ നോട്ടുകളുമായി വളരെയധികം സാമ്യമുണ്ട്. അതുകൊണ്ടുതന്നെ വ്യാജ നോട്ടുകളെ തിരിച്ചറിയുക പ്രയാസകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍, വ്യാജന്മാരെ തിരിച്ചറിയാന്‍ നോട്ടുകളില്‍ സൂക്ഷ്മമായ നിരീക്ഷണം നടത്തിയാല്‍ സാധിക്കും. അല്പം ശ്രദ്ധിച്ചാല്‍ വ്യാജ നോട്ടുകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ന്യൂസ്18-ന് ലഭിക്കുന്ന വിവരം.

വ്യാജ നോട്ടുകള്‍ക്ക് 500 രൂപയുടെ യഥാര്‍ത്ഥ നോട്ടുകളുമായി ശ്രദ്ധേയമായ സാമ്യമുണ്ട്. യഥാര്‍ത്ഥ നോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതും എന്നാല്‍ കാര്യപ്പെട്ടതുമായ ഒരു അക്ഷരതെറ്റ് വ്യാജനില്‍ ഉണ്ടെന്നതാണ് ഏക വ്യത്യാസം. ഈ അക്ഷരതെറ്റ് കണ്ടുപിടിക്കാനായാല്‍ വ്യാജ നോട്ട് തിരിച്ചറിയാനാകും. ‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RESERVE BANK OF INDIA) എന്ന് എഴുതിയിരിക്കുന്നതിലാണ് അക്ഷരത്തെറ്റുള്ളത്. ഇവിടെ ‘റിസര്‍വ്’ (RESERVE) എന്ന വാക്കില്‍ ‘ഇ’ക്ക് പകരം ‘എ’ ആണ് വ്യാജ നോട്ടില്‍ തെറ്റായി അച്ചടിച്ചിട്ടുള്ളത്.

500 രൂപ നോട്ട് സൂക്ഷ്മമായി പരിശോധിച്ചില്ലെങ്കില്‍ ഈ തെറ്റ് ശ്രദ്ധിക്കപ്പെടാതെ പോയേക്കാമെന്നും ഇത് വ്യാജന്മാരെ കൂടുതല്‍ പ്രചാരത്തിലാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. വലിയതോതില്‍ 500-ന്റെ വ്യാജന്മാര്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, അനുബന്ധ ഏജന്‍സികള്‍ എന്നിവയെല്ലാം അതീവ ജാഗ്രതയിലാണ്. വ്യാജ കറന്‍സികള്‍ക്കെതിരെ ഈ സ്ഥാപനങ്ങളെല്ലാം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വ്യാജ നോട്ടുകള്‍ കണ്ടെത്തുന്നതിനായി എല്ലാ ബാങ്ക് ശാഖകളിലും പ്രത്യേക മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ബാങ്ക് ശാഖകളില്‍ നോട്ടുകള്‍ തരംതിരിച്ച് പരിശോധിക്കുന്നതിനായുള്ള മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്.

500 രൂപയുടെ ഹൈ ക്വാളിറ്റി വ്യാജ നോട്ടുകളും വിപണിയില്‍ പ്രചരിക്കുന്നതായാണ് വിവരം ലഭിക്കുന്നത്. ഇത് തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി പ്രചാരത്തിലുള്ള വ്യാജ നോട്ടിന്റെ ഒരു ഫോട്ടോയും ഇപ്പോള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ജാഗ്രതപാലിക്കണമെന്നും സംശയാസ്പദമായ നോട്ടുകള്‍ കൈയ്യില്‍ വന്നാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എത്ര കള്ളനോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന് ഒരു ഏജന്‍സിക്കും അറിയാന്‍ കഴിയില്ലെന്നാണ് തീവ്രവാദ ധനസഹായത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഒരു ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നാണ് ഇവ വിപണിലെത്തുന്നതെന്ന വിവരം മാത്രമാണ് സര്‍ക്കാരിന്റെ കൈവശമുള്ളതെന്നും ജനങ്ങള്‍ ബാങ്കില്‍ നല്‍കുന്നതിലടക്കം കള്ളനോട്ടുകളുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രചാരത്തിലുള്ള കള്ളനോട്ടുകളുടെ എണ്ണം എത്രയോ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളനോട്ടുകള്‍ തടയുന്നതിനായി പല നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അടുത്തിടെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്), 2023-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമ പ്രകാരം എന്‍ഐഎ, എഫ്‌ഐസിഎന്‍ ഏകോപന ഗ്രൂപ്പ് (എഫ്‌സിഒആര്‍ഡി), ഭീകരവാദത്തിനുള്ള ധനസഹായം തടയാനും വ്യാജ കറന്‍സികള്‍ കണ്ടെത്തുന്നതിനുമായി രൂപീകരിച്ച പ്രത്യേക സെല്‍ എന്നിവ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/

500 രൂപ നോട്ടില്‍ ഹൈ ക്വാളിറ്റി വ്യാജന്മാര്‍; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്