യുകെ ദമ്പതികള്‍ക്ക് 26,172 കോടി രൂപ ഗൂഗിള്‍ നഷ്ടപരിഹാരം നല്‍കണം; നിയമയുദ്ധം നീണ്ടത് 15 വര്‍ഷം| Google fined Rs 26172 crore after losing 15-year legal battle against couple in united kingdom
കോടതി ഉത്തരവില്‍ നിരാശയുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. ശിവൗണ്‍ റഫ്, അവരുടെ ഭര്‍ത്താവ് ആദം എന്നിവര്‍ക്ക് അനുകൂലമായാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വില താരതമ്യപ്പെടുത്തുന്ന വെബ്‌സൈറ്റായ ഫൗണ്ടെത്തിന്റെ ഉടമസ്ഥരാണ് ഈ ദമ്പതികള്‍. എന്നാല്‍, ഗൂഗിള്‍ സേര്‍ച്ച് എഞ്ചിൻ ഇതിന് വഴി മുടക്കി. ഗൂഗിളിന്റെ സേര്‍ച്ച് എഞ്ചിന്റെ ഓട്ടോമാറ്റിക് സ്പാം ഫില്‍റ്റേഴ്‌സാണ് ഫൗണ്ടത്തിനെ ബാധിച്ചതെന്ന് അവര്‍ പറഞ്ഞു.
ഗൂഗിള്‍ സെര്‍ച്ചില്‍ റാങ്കിംഗ് കുത്തനെ ഇടിഞ്ഞു
തങ്ങളുടെ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് 2006ല്‍ ദമ്പതിമാര്‍ സ്റ്റാര്‍ട്ട്അപ്പ് ആരംഭിച്ചത്. ഫൗണ്ടത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഉത്പന്നങ്ങളുടെ വില താരതമ്യം ചെയ്യാന്‍ കഴിയും. അതുവഴി ഉപഭോക്താക്കള്‍ അവരുടെ ഉത്പന്നങ്ങളുടെ പട്ടികയില്‍ നിന്ന് മറ്റ് വെബ്‌സൈറ്റുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫീസ് ഈടാക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ സൈറ്റ് ലൈവ് ആയതിന് തൊട്ടുപിന്നാലെ ‘വില താരതമ്യം’, ‘താരതമ്യ ഷോപ്പിംഗ്’ എന്നിവ പോലുള്ള പ്രധാനപ്പെട്ട തിരയല്‍ ഫലങ്ങളില്‍ ഫൗണ്ടം താഴേക്ക് തള്ളപ്പെട്ടതായി ദമ്പതിമാര്‍ കണ്ടെത്തി. തത്ഫലമായി ഫൗണ്ടം ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ലഭ്യമാകാതെ വരികയും വരുമാനം ഇടിയാന്‍ കാരണമാകുകയും ചെയ്തു.
”ഞങ്ങളുടെ പേജുകളും അവ എങ്ങനെ റാങ്ക് ചെയ്യപ്പെടുന്നുവെന്നും ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. അതിന് ശേഷം അവയെല്ലാം പെട്ടെന്ന് ഇടിഞ്ഞു പോയതായി ഞങ്ങള്‍ കണ്ടു,” 58കാരനായ ആദം ബിബിസിയോട് പറഞ്ഞു. എന്തോ ഒരു തകരാര്‍ മൂലമാണ് തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രശ്‌നം നേരിട്ടതെന്നാണ് തങ്ങള്‍ ആദ്യം കരുതിയതെന്ന് അവര്‍ പറഞ്ഞു.
”ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. വെബ്‌സൈറ്റിലേക്ക് ട്രാഫിക്ക് ഇല്ലാതെ വന്നാല്‍ ഞങ്ങളുടെ ബിസിനസ് തകരും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൂഗിളിന്റെ പ്രതികരണം ലഭിച്ചില്ല
നിയന്ത്രണം നീക്കിത്തരണമെന്ന് ദമ്പതികള്‍ ഗൂഗിളിനോട് നിരവധിത്തവണ ആവശ്യപ്പെട്ടു. രണ്ടുവര്‍ഷത്തോളം അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടും അതില്‍ യാതൊരു മാറ്റവുമുണ്ടായില്ലെന്നും ഗൂഗിള്‍ പ്രതികരിച്ചില്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, 2008 അവസാനത്തോടെ സ്ഥിതിയില്‍ മാറ്റമുണ്ടായി. ക്രിസ്മസിന് ആഴ്ചകള്‍ക്ക് മുമ്പ് അവരുടെ സൈറ്റ് പെട്ടെന്ന് ലോഡുചെയ്യാന്‍ വളരെയധികം സമയമെടുക്കുന്നതായി അവര്‍ക്ക് മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. സൈബര്‍ ആക്രമണമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, എല്ലാവരും തങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു തുടങ്ങുകയായിരുന്നുവെന്ന് ആദം ബിബിസിയോട് പറഞ്ഞു.
ഒടുവില്‍ ചാനല്‍ 5ന്റെ ഗാഡ്ജറ്റ് ഷോയില്‍ യുകെയിലെ ഏറ്റവും മികച്ച പ്രൈസ് കംപാരിസണ്‍ വെബ്‌സൈറ്റായി ഫൗണ്ടെത്തെ തെരഞ്ഞെടുത്തു.
തിരയല്‍ സൈറ്റിന്റെ പ്രകടനം സംബന്ധിച്ച് ഗൂഗിളില്‍ നിന്ന് പ്രതികരണം ലഭിക്കാതെയായപ്പോള്‍ യുകെ, യുഎസ്, ബ്രസല്‍സ്സ് എന്നിവടങ്ങളിലെ റെഗുലേറ്റര്‍മാരെ സമീപിക്കാന്‍ ശിവൗമണും ആദവും തീരുമാനിച്ചു. എന്നാല്‍, 2016ല്‍ ഫൗണ്ടെം അടച്ചുപൂട്ടാന്‍ അവര്‍ നിര്‍ബന്ധിതരായി.
യൂറോപ്യന്‍ കമ്മീഷന്‍ ഇതുവരെ ചുമത്തിയതില്‍ വെച്ച് ഏറ്റവും വലിയ പിഴ
2017വരെയുള്ള കാലത്ത് ഗൂഗിളിനുമേല്‍ യൂറോപ്യന്‍ കമ്മീഷന്‍ ചുമത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പിഴത്തുകയായിരുന്നു 2.4 ബില്ല്യണ്‍ ഡോളറിന്റേത്. അത് പിന്നീട് 4.3 ബില്ല്യണ്‍ പൗണ്ട് ആയി വര്‍ധിപ്പിച്ചു. തുടര്‍ന്ന് യൂറോപ്യന്‍ കമ്മീഷന്റെ തീരുമാനത്തിന് അനുസൃതമായി 2017ല്‍ മാറ്റങ്ങള്‍ വരുത്തിയതായി ടെക് ഭീമന്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.
Summary: Google has lost a 15-year legal battle against a couple in the UK and has been ordered to pay 2.4 billion pounds (about Rs 26,172 crore) in fines for abusing the market dominance of its shopping comparison service.
New Delhi,New Delhi,Delhi
October 28, 2024 8:00 PM IST