പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിക്കെതിരെ മകൾ | Daughter of Peringottukara Devasthanam priest Unni Damodaran against the case registered against him
Last Updated:
ക്ഷേത്രം തന്ത്രിയുടെ സഹോദരനും മക്കൾക്കും ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കേസിലേക്കെത്താൻ കാരണമെന്നും മകൾ
പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരനെതിരെ കർണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് നടപടിക്കെതിരെ മൂത്ത മകൾ ഉണ്ണിമായ രംഗത്ത്. ക്ഷേത്രം തന്ത്രിയുടെ സഹോദരനും മക്കൾക്കും ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കേസിലേക്കെത്താൻ കാരണമെന്നും ഉണ്ണി ദാമോദരൻ നിരപരാധിയാണെന്നും, കേസിൽ നിന്ന് ഒഴിവാക്കാൻ ബാംഗ്ലൂർ പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും അവർ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു.
പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭർത്താവിനെ വ്യാജപീഡന പരാതിയിൽ അറസ്റ്റു ചെയ്ത സംഭവത്തിൽ തന്ത്രിയെ കൂടി പ്രതിചേർത്ത ബാംഗ്ലൂർ പൊലീസ് നടപടിക്കെതിരെയും ഉണ്ണിമായ രംഗത്തെത്തി. സഹോദരന്റെ മൂന്ന് മക്കൾ ചേർന്ന് തന്റെ പിതാവിനെതിരെ നടത്തിയ ഗൂഢാലോചനയാണ് പീഡനക്കേസ്. പ്രവീണിന്റെ പെൺസുഹൃത്താണ് പരാതിക്കാരിയായ സ്ത്രീയെന്നും അരുണിനെ ഹണിട്രാപ്പില്‍ കുടക്കുകയായിരുന്നെന്നും ഉണ്ണിമായ ആരോപിക്കുന്നു.
കർണാടകയിലെ യുവതി പൂജക്കായി ക്ഷേത്രത്തിൽ എത്തിയെന്ന് പറയുന്ന ദിവസം യുവതിയും മൂന്ന് സ്ത്രീകളും വന്ന വാഹനത്തിന്റെ നമ്പർ പ്ലേറ്റും വ്യാജമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. അച്ഛന്റെ സഹോദരങ്ങൾ ക്ഷേത്രഭരണം നിയമവിരുദ്ധമായി പിടിച്ചെടുക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തിയിരുന്നു. കൂടാതെ, അച്ഛനെ വധിക്കുന്നതടക്കമുള്ള ശ്രമങ്ങൾക്ക് പദ്ധതിയിടുകയും ക്ഷേത്ര ഭണ്ഡാരവും വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ഇതിൽ ഇവർക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് സഹോദരിയുടെ ഭർത്താവിനെ പീഡനക്കേസിൽ കുടുക്കിയതെന്നും കേസില്‍ അച്ഛനെയും ഉൾപ്പെടുത്തി ക്ഷേത്രത്തിന് കളങ്കം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഉണ്ണിമായ ആരോപിക്കുന്നു.
ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കാനും ദേവസ്ഥാനം ക്ഷേത്രത്തിന്റെ കീഴിൽ ആരംഭിക്കാനിരുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രവും ജീവകാരുണ്യ പ്രവർത്തനവും അട്ടിമറിക്കാൻ ശ്രമിച്ചപ്പോഴാണ് ക്ഷേത്രം തന്ത്രിയായ അച്ഛൻ ഉണ്ണി ദാമോദരനും ഭക്തരും ചേർന്ന് സഹോദരന്റെ മക്കളെ പുറത്താക്കിയത്. വധശ്രമത്തിന് ഭണ്ഡാരം മോഷ്ടിച്ചതിനും എതിർകക്ഷികൾക്ക് എതിരെ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ ജ്യാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ കേസ് നിലവിലുണ്ട്.
കേസിനെത്തുടര്‍ന്ന് അച്ഛൻ എവിടെയാണെന്ന് അറിയില്ല. ഇക്കാര്യം കാട്ടി അമ്മ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കിയെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പൂജ നടത്താൻ എത്തിയ കര്‍ണാടക സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തന്ത്രിയുടെ മരുമകൻ അരുണിനെ ബാംഗ്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതേത്തുടർന്ന് തന്ത്രി ഉണ്ണി ദാമോദരൻ ഒളിവിൽ പൊയെന്നും തന്ത്രിക്കായി അന്വേഷണം ഊർജജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
Thiruvananthapuram,Kerala
June 19, 2025 6:06 PM IST
പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിക്കെതിരെ മകൾ