Leading News Portal in Kerala

Jasprit Bumrah| സിഡ്നി ടെസ്റ്റിനിടെ ഗ്രൗണ്ട് വിട്ട് ബുംറ; മെഡിക്കൽ സംഘത്തിനൊപ്പം ആശുപത്രിയിലേക്ക്; ആശങ്ക| Jasprit Bumrah Injury Updates Indian Captain Leaves SCG Midway For Scans


Last Updated:

രണ്ടാംദിനം രണ്ടാം സെഷനിടെ ഗ്രൗണ്ടിൽനിന്ന് കയറിയ താരം, തൊട്ടുപിന്നാലെ മെഡിക്കൽ സംഘത്തിനൊപ്പം ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

(Picture Credit: Screengrab)(Picture Credit: Screengrab)
(Picture Credit: Screengrab)

സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറക്ക് പരിക്കേറ്റതായി അഭ്യൂഹം. രണ്ടാംദിനം രണ്ടാം സെഷനിടെ ഗ്രൗണ്ടിൽനിന്ന് കയറിയ താരം, തൊട്ടുപിന്നാലെ മെഡിക്കൽ സംഘത്തിനൊപ്പം ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. താരത്തിന് പരിക്കേറ്റതായും സ്കാനിങ്ങിനായി കൊണ്ടുപോകുകയാണെന്നുമുള്ള അഭ്യൂഹം ഇതോടെ ശക്തമായി. വിഷയത്തിൽ ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രോഹിത് ശർമ സ്വയം മാറിനിന്ന സാഹചര്യത്തിൽ സിഡ്നിയിൽ ബുംറയാണ് ടീമിനെ നയിക്കുന്നത്. മത്സരത്തിൽ 10 ഓവർ പന്തെറിഞ്ഞ ബുംറ ഒരു മെയ്ഡനടക്കം 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രണ്ടാംദിനം ലഞ്ചിനുശേഷം ഒരോവർ മാത്രമാണ് താരം പന്തെറിഞ്ഞത്. ഇതിനു പിന്നാലെയാണ് താരത്തെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്കു മാറ്റിയത്. ബുംറയുടെ അഭാവത്തിൽ വിരാട് കോഹ്ലിയാണ് അവസാന ഘട്ടങ്ങളിൽ ഇന്ത്യയെ നയിച്ചത്. പരമ്പരയിലെ ഏറ്റവും അപകടകാരിയായ ബൗളറാണ് ബുംറ. 32 വിക്കറ്റുകളാണ് താരം ഇതുവരെ വീഴ്ത്തിയത്. ഓസ്ട്രേലിയൻ മണ്ണിൽ ഒരു പരമ്പരയിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന ബൗളറായും ബുംറ മാറി.

പരിക്ക് മുമ്പും

ഇന്ത്യൻ ടീമിന്റെ കുന്തമുനയായ ബുംറയ്ക്ക് മുമ്പും പരിക്കിനെ അഭിമുഖീകരിക്കേണ്ടതുണ്ട്. 2018ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ, തള്ളവിരലിന് പരിക്കേറ്റതിനാൽ വൈറ്റ്-ബോൾ പരമ്പരയിൽ നിന്നും ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ബുംറയ്ക്ക് വിട്ടുനിൽക്കേണ്ടിവന്നു. 2019 ൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ പര്യടനത്തിനുശേഷം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിൽ നടുവേദനയെത്തുടർന്ന് ബുംറയ്ക്ക് കളിക്കാൻ കഴിഞ്ഞില്ല, 2020 ന്റെ തുടക്കത്തിൽ ന്യൂസിലൻഡ് പര്യടനത്തിൽ മാത്രമാണ് അദ്ദേഹം തിരിച്ചെത്തിയത്.

ഇന്ത്യയുടെ കഴിഞ്ഞ ഓസ്‌ട്രേലിയൻ ടെസ്റ്റ് പര്യടനത്തിൽ, സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ വയറിന് പരിക്കേറ്റതിനെ തുടർന്ന് ബ്രിസ്‌ബേനിൽ നടന്ന നാലാമത്തെ മത്സരം അദ്ദേഹത്തിന് നഷ്ടമായി.

2022 ജൂലൈയിൽ, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ, ബുംറയ്ക്ക് പുറംവേദന അനുഭവപ്പെട്ടു, ഇതുമൂലം രണ്ട് മാസത്തേക്ക് അദ്ദേഹം പുറത്തിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ സ്വന്തം നാട്ടിൽ നടന്ന ടി20 പരമ്പരയിൽ അദ്ദേഹം തിരിച്ചുവരവ് നടത്തി, എന്നാൽ രണ്ട് മത്സരങ്ങൾക്ക് ശേഷം, വീണ്ടും 11 മാസത്തേക്ക് അദ്ദേഹം കളിക്കളത്തിൽ നിന്ന് പുറത്തായി.

തകർപ്പൻ ഫോം

ഓസീസിന്‍റെ ടോപ് ഓർഡർ ബാറ്റർമാർക്ക് തലവേദന സൃഷ്ടിച്ചത് ബുംറയുടെ തീപാറുന്ന പന്തുകളായിരുന്നു. പരമ്പരയിൽ ഇതുവരെ 150ലധികം ഓവറുകളാണ് താരം എറിഞ്ഞത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യത നിലനിർത്താൻ ടെസ്റ്റിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ഇനിയും മൂന്നുദിവസം ബാക്കി നിൽക്കെ, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. രണ്ടാം ഇന്നിങ്സിൽ ബുംറക്ക് പന്തെറിയാനായില്ലെങ്കിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും.