Leading News Portal in Kerala

കർണാടകയിൽ ‘പല്ലക്കി’ ബസുകൾ പുറത്തിറക്കി; എന്താണീ 40 ബസുകളുടെ പ്രത്യേകത?


Last Updated:

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ശനിയാഴ്ച ഈ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്.

‘പല്ലക്കി’ (Pallaki) എന്ന പേരിൽ 40 നോൺ എ.സി. സ്ലീപ്പർ ബസുകൾ പുറത്തിറക്കി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി). കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ശനിയാഴ്ച ഈ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്.

പല്ലക്കി ബസുകളുടെ പ്രത്യേകതകൾ അറിയാം

‌1. യാത്രയ്ക്കിടെ മൊബൈലും ലാപ്‌ടോപുമെല്ലാം ചാർജ് ചെയ്യാനുള്ള സൗകര്യമുള്ള 30 സ്ലീപ്പിംഗ് ബർത്തുകളാണ് പല്ലക്കി ബസുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതു കൂടാതെ എല്ലാ ബർത്തിലും മൊബൈൽ ഹോൾഡറും ഷൂ റാക്കും ഉണ്ട്.

2. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ബസുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ അഗ്നിബാധയുണ്ടായാൽ അത് യാത്രക്കാരെ ഉടൻ അറിയിക്കാനുള്ള അലാറവും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.

3. യാത്രക്കാർക്ക് അവരുടെ ആശങ്കകൾ ബസ് ജീവനക്കാരോട് പബ്ലിക് അഡ്രസ് സിസ്റ്റം വഴിയും ബസിൽ നൽകിയിരിക്കുന്ന ഓഡിയോ സ്പീക്കറുകൾ വഴിയും അറിയിക്കാം.

4. പല്ലക്കി ബസുകൾ പ്രധാനമായും രാത്രി യാത്രകൾക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ബസുകൾ ബെംഗളൂരുവിൽ നിന്നും മറ്റ് പ്രധാന സ്ഥലങ്ങളിലേക്ക് ബസ് സർവീസ് നടത്തും.

5. ‘യാത്ര ചെയ്യുന്നത് സന്തോഷമാണ്’ (Happiness is travelling) എന്ന ടാഗ്‌ലൈനോടെയാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പല്ലക്കി ബസുകൾ അവതരിപ്പിച്ചിരിക്കുന്നത്. കർണാടകയിൽ നിന്നും സംസ്ഥാനത്തിനു പുറത്തുള്ള വിവിധ പ്രദേശങ്ങളിൽ നിന്നും ബെംഗളൂരുവിലേക്ക് പതിവായി യാത്ര ചെയ്യുന്നവർക്ക് പല്ലക്കി ബസുകൾ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

കെഎസ്ആർടിസി, ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) എന്നിവർ ചേർന്ന് ഈ വർഷം 1,894 പുതിയ ബസുകൾ നിരത്തിലിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്രയും ഏര്‍പ്പെടുത്തിയിരുന്നു. ശക്തി പദ്ധതിയ്ക്ക് കീഴിലാണ് ഈ സൗജന്യയാത്ര. എല്ലാ നോൺ എസി സർക്കാർ ബസുകളിലും സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് സൗജന്യമായി യാത്രാ ചെയ്യാൻ കഴിയുന്നതാണ് ഈ പദ്ധതി. ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കു കീഴിൽ സ്ത്രീകൾക്ക് ബസുകളിൽ സംസ്ഥാനത്തിനകത്ത് 20 കിലോമീറ്റർ വരെ സൗജന്യമായി യാത്ര ചെയ്യാം.