ശുഭാംശു ശുക്ലയുടെ ഭൂമിയിലേക്കുള്ള മടങ്ങി വരവിന് 22 മണിക്കൂര്‍ എടുക്കുന്നത് എന്തുകൊണ്ട്? | Why is takes 22 hours for Shubhanshu Shukla’s return to earth
Last Updated:
ഭൂമിയിലേക്കുള്ള പുനഃപ്രവേശന സമത്ത് ഡ്രാഗണ്‍ കാപ്‌സൂള്‍ കടുത്ത ചൂടിനെ നേരിടുന്നുണ്ട്. ഈ ഘട്ടത്തില്‍ താപനില 1600 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തുന്നു
ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയും (Shubhanshu Shukla)സംഘവും അടങ്ങിയ ആക്സിയോം-4 ക്രൂ അംഗങ്ങൾ രണ്ടാഴ്ചയോളം നീണ്ട ബഹിരാകാശദൗത്യത്തിന് ശേഷം ജൂലൈ 14ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്ത് ഭൂമിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. ഏകദേശം 22.5 മണിക്കൂര്‍ സമയം കൊണ്ടാണ് സംഘം ഭൂമിയില്‍ തിരികെ എത്തുക.
ഭൂമിയില്‍ നിന്ന് വെറും 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് മടങ്ങിയെത്താന്‍ ഏകദേശം ഒരു ദിവസത്തോളം യാത്ര ചെയ്യേണ്ടി വരുന്നത് നമ്മെ ആശ്ചര്യപ്പെടുത്തിയേക്കാം. സങ്കീര്‍ണമായ ഓര്‍ബിറ്റല്‍ മെക്കാനിക്‌സ്, സുരക്ഷാ പ്രോട്ടോക്കോളുകള്‍, കൃത്യമായ ലാന്‍ഡിംഗ് എന്നിവ എന്നിവ ഉറപ്പാക്കുന്നതിനായാണ് ഇത്രയധികം സമയം യാത്രയ്ക്ക് എടുക്കുന്നതെന്ന് ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് കുത്തനെ താഴേക്ക് ഇറങ്ങുകയല്ല ചെയ്യുന്നത്. ബഹിരാകാശനിലയത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതിനും അല്‍പം വ്യത്യസ്തമായ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനും ഡ്രാഗണ്‍ പേടകം ആദ്യം എഞ്ചിന്‍ ബേണ്‍സ് എന്ന പ്രക്രിയ പൂര്‍ത്തിയാക്കണം. ഇത് സ്റ്റേഷനുമായുള്ള കൂട്ടിയിടി ഉണ്ടാകാതിരിക്കാന്‍ സഹായിക്കുകയും ബഹിരാകാശ യാത്രികർ ‘ഫ്രീ ഫ്‌ളൈറ്റ്’ എന്ന് വിളിക്കുന്ന നടപടിക്രമം ആരംഭിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഡ്രാഗണ്‍ ബഹിരാകാശപേടകം ഭൂമിയെ സ്വതന്ത്രമായി മണിക്കൂറുകളോളം ഭ്രമണം ചെയ്യുകയും അതിന് ശേഷം ഭൂമിയിലേക്കുള്ള പുനഃപ്രവേശനം ആരംഭിക്കുകയും ചെയ്യുന്നു.
ഡിയോര്‍ബിറ്റ് ബേണിന്റെ (deorbit burn) സമയം, ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശനം ആരംഭിക്കുന്നതിന് ഡ്രാഗണ്‍ ക്യാപ്‌സൂലിനെ മന്ദഗതിയിലാക്കുന്ന നിര്‍ണായക എഞ്ചിന്‍ ഫയറിംഗ്, ഭൂമിയുടെ ഭ്രമണപഥം തുടങ്ങിയ ഘടകങ്ങളെല്ലാം കാലിഫോര്‍ണിയ തീരത്ത് നിയുക്ത സ്പ്ലാഷ്ഡൗണ്‍ സോണിന്റെ സ്ഥാനവുമായി യോജിപ്പിക്കുന്നതിന് ശ്രദ്ധാപൂര്‍വം കണക്കാക്കുന്നു.
അന്താരാഷ്ട്ര ബഹിരാകാശനിലയം ഏകദേശം മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതയില്‍ പരിക്രമണം ചെയ്യുന്നതിനാല്‍ സുരക്ഷിതവും കൃത്യവുമായ ലാന്‍ഡിംഗ് ഉറപ്പാക്കാന്‍ ഡ്രാഗണ്‍ ബഹിരാകാശപേടകം ശരിയായ പരിക്രമണ സ്ഥാനത്തിനായി കാത്തിരിക്കേണ്ടതുണ്ട്.
ഭൂമിയിലേക്കുള്ള പുനഃപ്രവേശന സമത്ത് ഡ്രാഗണ്‍ കാപ്‌സൂള്‍ കടുത്ത ചൂടിനെ നേരിടുന്നുണ്ട്. ഈ ഘട്ടത്തില്‍ താപനില 1600 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തുന്നു. അതിനാൽ ബഹിരാകാശ പേടകത്തെയും അതിലെ അംഗങ്ങളെയും സംരക്ഷിക്കുന്നതിന് മടക്കം ക്രമാനുഗതമായും ശ്രദ്ധാപൂര്‍വവും നിയന്ത്രിക്കുന്നതാണ്.
സമുദ്രത്തില്‍ സുരക്ഷിതമായി ഇടിച്ച് ഇറക്കുന്നതിന് പേടകത്തിന്റെ വേഗത കുറയ്ക്കണം. ഇതിന് പാരച്യൂട്ടുകള്‍ രണ്ട് ഘട്ടങ്ങളിലായാണ് വിന്യസിക്കുന്നത്. ഏകദേശം 5.7 കിലോമീറ്റര്‍ ഉയരത്തില്‍ സ്ലെബിലൈസിംഗ് ച്യൂട്ടുകളാണ് ആദ്യം നിവര്‍ത്തുക. ഇതിന് ശേഷം ഏകദേശം 2 കിലോമീറ്റര്‍ ഉയരത്തില്‍ പ്രധാന പാരച്യൂട്ടുകളും നിവര്‍ത്തും.
കാലാവസ്ഥയും പേടകത്തെ വീട്ടെടുക്കുന്ന ബോട്ടിന്റെ ലഭ്യതയും മടങ്ങി വരവിനെ സ്വാധീനിക്കുന്നു. ആദ്യം നിശ്ചയിച്ച സ്ഥലത്തെ സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കില്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് മുമ്പ് കൂടുതല്‍ സമയം ഭ്രമണപഥത്തില്‍ തുടരാന്‍ സാധ്യതയുണ്ട്. ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്തിരിക്കുന്ന ഊ പ്രക്രിയ വേഗതയേക്കാള്‍ പേടകത്തിലെ അംഗങ്ങളുടെ സുരക്ഷയ്ക്കും ലാന്‍ഡിംഗ് കൃത്യതയ്ക്കും മുന്‍ഗണന നല്‍കുന്നു.
ശുഭാംശു ശുക്ലയുടെ നേതൃത്വത്തില്‍ നിര്‍ണായകമായ ഗവേഷണം ഉള്‍പ്പെടെ 60തോളം ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് ഡ്രാഗണ്‍ പേടകം തിരികെ ഭൂമിയിലേക്ക് എത്തുന്നത്.
Thiruvananthapuram,Kerala
July 15, 2025 10:04 AM IST