Travis Head| പന്തിനെ പുറത്താക്കിയതിന് പിന്നാലെ ട്രാവിസ് ഹെഡിന്റെ ആക്ഷൻ വിവാദത്തിൽ; ചേരിതിരിഞ്ഞ് ആരാധകർ| Travis Head Pulls Out Unique Hot Finger In Ice Celebration After Dismissing Rishabh Pant
Last Updated:
ഇത്തരത്തിലുള്ള ആംഗ്യം കാണിച്ചതിന് ഹെഡിനെ വിലക്കണമെന്ന് ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. എന്നാൽ അതിന് പിന്നിൽ മറ്റൊരു കാരണമാണെന്ന് പറയുകയാണ് മറുവിഭാഗം.
മെൽബൺ: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിനെ പുറത്താക്കിയതിന് പിന്നാലെ, ട്രാവിസ് ഹെഡ് നടത്തിയ ആഘോഷം വിവാദമായി. മെൽബണിൽ രണ്ട് ഇന്നിങ്സിലും ബാറ്റ് കൊണ്ട് ശോഭിക്കാതെ പോയ ട്രാവിസ് ഹെഡ്, മത്സരത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലാണ് പന്തിന്റെ വിക്കറ്റെടുത്ത് ഓസ്ട്രേലിയയ്ക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഇതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വിമർശനം വരുത്തിവച്ച വിക്കറ്റ് ആഘോഷം.
3ന് 33 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ, നാലാം വിക്കറ്റിൽ യശസ്വി ജയ്സ്വാളിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് കരകയറ്റുന്നതിനിടെയാണ് പന്തിനെ ട്രാവിസ് ഹെഡ് പുറത്താക്കിയത്. 104 പന്തിൽ രണ്ടു ഫോറുകൾ സഹിതം 30 റൺസെടുത്ത പന്തിനെ, ബൗണ്ടറിക്കു സമീപം മിച്ചൽ മാർഷാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് ഇതിനകം തന്നെ വിവാദമായി മാറിയ ആക്ഷനുമായി ഹെഡ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
വീഡിയോ കാണാം:
ട്രാവിസ് ഹെഡിന്റെ വിവാദ ആക്ഷനെതിരെ കടുത്ത വിമർശനമാണ് ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിൽ ഉയർത്തുന്നത്. ഈ ആഘോഷത്തിന്റെ പേരിൽ ഹെഡിനെ ഒരു മത്സരത്തിൽനിന്ന് വിലക്കണമെന്ന ആവശ്യവും അവർ ഉയർത്തുന്നു.
തന്റെ ഒരു കൈ മടക്കി മറ്റെ കയ്യിലെ വിരലുകൾ അതിലിട്ടാണ് (Hot Finger In Ice) ഹെഡ് ആഘോഷിച്ചത്. ഇത്തരത്തിലുള്ള ആംഗ്യം കാണിച്ചതിന് ഹെഡിനെ വിലക്കണമെന്ന് ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. എന്നാൽ അതിന് പിന്നിൽ മറ്റൊരു കാരണമാണെന്ന് പറയുകയാണ് മറുവിഭാഗം.
2022ൽ ശ്രീലങ്കക്കെതിരെ 17 പന്തിൽ 10 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയപ്പോൾ ഹെഡ് ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഒരു ഗ്ലാസിൽ ഐസ് നിറച്ചിട്ട് അതിൽ കൈ ഇട്ടുകൊണ്ടായിരുന്നു ആ സ്റ്റോറി. ‘ഐസിൽ എനിക്ക് ഡിജിറ്റ് ഇടേണ്ടി വന്നു’ എന്നായിരുന്നു അദ്ദേഹം അതിന് നൽകിയ ക്യാപ്ഷൻ. തനിക്ക് അവനെ കിട്ടിയെന്നും തിരിച്ച് ഐസിൽ ഇടുവാണെന്നുമാണ് ഹെഡ് ഉദ്ദേശിച്ചതെന്നുമാണ് ഒരുവാദം.
അതേസമയം, മത്സരത്തിൽ ഓസ്ട്രേലിയ 184 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. അവസാന ദിനം 340 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 155 റൺസിന് എല്ലാവരും പുറത്തായി. 84 റൺസ് നേടിയ യശ്വസ്വി ജയ്സ്വാളും 30 റൺസ് നേടിയ ഋഷഭ് പന്തുമൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചില്ല.
New Delhi,New Delhi,Delhi
December 30, 2024 2:42 PM IST