Leading News Portal in Kerala

ഈ പദ്ധതി പ്രഖ്യാപിച്ച് 53 വര്‍ഷം; സാക്ഷാല്‍ക്കരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കീഴില്‍| narendra modi government has come forward to implement this scheme 53 years after it was announced


നിലവില്‍ ബിഹാറിലും ജാര്‍ഖണ്ഡിലുമായി വിഭജിച്ചിരിക്കുന്ന നോര്‍ത്ത് കോയല്‍ റിസര്‍വോയര്‍ പദ്ധതിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 1972ല്‍ അന്നത്തെ ബിഹാര്‍ സര്‍ക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെയും ഇത് പൂര്‍ത്തിയായിട്ടില്ല. സംസ്ഥാനത്തെ ചില പദ്ധതികള്‍ക്കൊപ്പം പ്രധാനമന്ത്രി മോദി ഈ പദ്ധതിയും അവലോകനത്തിനായി ഏറ്റെടുത്തു. കൂടാതെ ഒരു ശ്രദ്ധേയമായ നിരീക്ഷണവും നടത്തി.

”സാമ്പത്തിക ചെലവുകള്‍ ഇരട്ടിയിലധികമായി വര്‍ധിക്കുകയും പദ്ധതി നടപ്പിലാക്കുന്ന സ്ഥലത്തെ ജനങ്ങളുടെ അവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും യഥാസമയം ലഭ്യമാകാതിരിക്കുകയും ചെയ്തതാണ് പദ്ധതി വൈകാന്‍ കാരണണം. ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള അവസരം ലഭ്യമാക്കുന്നത് അടിസ്ഥാനമാക്കിയുള്ള ഒരു സമീപനം സ്വീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന തലങ്ങളിലുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു,” യോഗത്തിന്റെ മിനിറ്റ്‌സില്‍ പരാമര്‍ശിച്ചു.

ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ബിഹാറിലെയും ജാര്‍ഖണ്ഡിലെയും വരള്‍ച്ചാ സാധ്യതയുള്ള നാല് ജില്ലകളിലെ ഭൂമിയിലേക്ക് വർഷം മുഴുവൻ ജലസേചനം ലഭ്യമാകും.

നോര്‍ത്ത് കോയല്‍ റിസര്‍വോയര്‍ പദ്ധതി എന്നാല്‍ എന്ത്?

  • ബിഹാറിലും ജാര്‍ഖണ്ഡിലുമായി വ്യാപിച്ചുകിടക്കുന്ന പ്രധാന അന്തര്‍സംസ്ഥാന ജലസേചന പദ്ധതിയാണ് നോര്‍ത്ത് കോയല്‍ റിസര്‍വോയര്‍ പദ്ധതി.
  • ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലെ കുട്കു ഗ്രാമത്തിനടുത്തുള്ള നോര്‍ത്ത് കോയല്‍ നദിയില്‍ ഒരു അണക്കെട്ട്, അണക്കെട്ടില്‍ നിന്ന് 96 കിലോമീറ്റര്‍ താഴെയായി (ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ മുഹമ്മദ്ഗഞ്ചില്‍) ഒരു തടയണ, വലത് മെയിന്‍ കനാല്‍, ബാരേജില്‍ നിന്ന് പുറപ്പെടുന്ന ഇടത് മെയിന്‍ കനാല്‍ എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
  • 1972ല്‍ അന്നത്തെ ബിഹാര്‍ സര്‍ക്കാര്‍ സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച് അണക്കെട്ടിന്റെ നിര്‍മാണവും അനുബന്ധപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. എന്നാല്‍ 1993 ആപ്പോഴേക്കും വനം വകുപ്പ് പണികള്‍ നിറുത്തിവെച്ചു.
  • അണക്കെട്ടില്‍ ശേഖരിക്കപ്പെടുന്ന വെള്ളം ബെറ്റ്‌ല ദേശീയോദ്യാനത്തിനും പാലമു കടുവ സംരക്ഷണകേന്ദ്രത്തിനും ഭീഷണിയാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് അണക്കെട്ടിന്റെ പണികള്‍ നിറുത്തിവെച്ചത്.
  • പണികള്‍ പൂര്‍ത്തിയായാല്‍ 71,720 ഹെക്ടര്‍ ഭൂമിക്ക് വർഷം മുഴുവനും ജലസേചനം ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. അണക്കെട്ടും തടയണയും ഉള്‍പ്പെടുന്ന പ്രധാന പദ്ധതി ജാര്‍ഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്.
  • മുഹമ്മദ്ഗഞ്ച് അണക്കെട്ടില്‍ നിന്നുള്ള 11.89 കിലോമീറ്റര്‍ ദൈര്‍ഘമുള്ള ഇടതു മെയില്‍ കനാല്‍ ജാര്‍ഖണ്ഡിലാണ് വരുന്നത്. ആകെ 110.44 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വലതു മെയിന്‍ കനാലിന്റെ 31.4 കിലോമീറ്റര്‍ ഭാഗം ജാര്‍ഖണ്ഡിലും ശേഷിക്കുന്ന 79.04 കിലോമീറ്റര്‍ ബിഹാറിലുമാണ് വരുന്നത്.
2016ല്‍ മോദി സര്‍ക്കാര്‍ ഇടപെട്ടു

നോര്‍ത്ത് കോയല്‍ റിസര്‍വോയര്‍ പദ്ധതിയുടെ ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് 2016ല്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

പാലമു കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പ്രധാന ഭാഗം സംരക്ഷിക്കുന്നതിനായി റിസര്‍വോയര്‍ ലെവല്‍ കുറയ്ക്കാന്‍ തീരുമാനിച്ചു. 1622.27 കോടി രൂപയുടെ ചെലവില്‍ പദ്ധതിയുടെ പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ തീര്‍ക്കാനുള്ള നിര്‍ദേശം 2017 ഓഗസ്റ്റില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

എന്നാൽ, പദ്ധതി ചെലവ് പിന്നീട് പുതുക്കി. നോര്‍ത്ത് കോയല്‍ റിസര്‍വോയര്‍ പദ്ധതിയുടെ ബാക്കി ജോലികള്‍ 2430.76 കോടി രൂപയുടെ പുതുക്കിയ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ ജലവിഭവ വകുപ്പിന് കേന്ദ്ര ജലശക്തി മന്ത്രാലയം അനുമതി നല്‍കി.

ഇതിന് ശേഷം രണ്ട് സംസ്ഥാന സര്‍ക്കാരുകളുടെയും അഭ്യര്‍ത്ഥനപ്രകാരം പദ്ധതിയില്‍ ചില ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കണ്ടെത്തി.

നേരത്തെ തയ്യാറാക്കിയ ജലസേചന സാധ്യതകള്‍ കണ്ടെത്തുന്നതിന് സാങ്കേതിക ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ വലതു മെയിന്‍ കനാലിനും ഇടത് മെയിന്‍ കനാലിനും പൂര്‍ണമായ ലൈനിംഗ് അത്യാവശ്യമാണെന്ന് കണ്ടെത്തി. ഇതനുസരിച്ച് ചില സുപ്രധാന മാറ്റങ്ങള്‍ കൂടി പദ്ധതിയില്‍ വരുത്തിയിട്ടുണ്ട്. തുടര്‍ന്ന് പദ്ധതിയുടെ പുതുക്കിയ ചെലവിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി. 2430.76 കോടി രൂപയുടെ പ്രവര്‍ത്തികളില്‍ 1836.41 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. പ്രധാനമന്ത്രിയുടെ അവലോകനത്തിന് പിന്നാലെ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/

ഈ പദ്ധതി പ്രഖ്യാപിച്ച് 53 വര്‍ഷം; സാക്ഷാല്‍ക്കരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കീഴില്‍