ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ഇസ്രായേല്‍ വധിച്ചു; മൃതദേഹം ഗാസയിലെ തുരങ്കത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് | Hamas Leader Muhammad Sinwar found dead in a tunnel in Gaza
Last Updated:
ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ പരിസരത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതായാണ് സൂചനയെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തില്‍ കാറ്റ്‌സ് അറിയിച്ചു
ഹമാസ് ഉന്നത നേതാവും ഗാസയിലെ സൈനികത്തലവനുമായ മുഹമ്മദ് സിന്‍വാര്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ പരിസരത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതായാണ് സൂചനയെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തില്‍ കാറ്റ്‌സ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഏറ്റവും ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിക്ക് താഴെയുള്ള ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ലക്ഷ്യമിട്ടിരുന്നു. ആശുപത്രിയുടെ അണ്ടര്‍ഗ്രൗണ്ട് സൗകര്യങ്ങള്‍ ഹമാസ് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് വാള്‍സ്‌സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
സിന്‍വാറിന്റെ സഹായികളായ പത്ത് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സിന്‍വാറിന്റെയും സഹായികളുടെയും മൃതദേഹങ്ങള്‍ അടുത്തിടെ കണ്ടെത്തിയതായി സൗദി ചാനലായ അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്റെ സൈനിക വിഭാഗത്തിലെ റാഫ ബ്രിഗേഡ് കമാന്‍ഡര്‍ മുഹമ്മദ് ഷബാനയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, സിന്‍വാര്‍ കൊല്ലപ്പെട്ട വിവരം ഇസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
ഹമാസിന്റെ ഉന്നത സൈനിക കമാന്‍ഡറായ മുഹമ്മദ് ദെയ്ഫിനെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെ കഴിഞ്ഞ ജൂലൈയിലാണ് മുഹമ്മദ് സിന്‍വാര്‍ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തത്. സിന്‍വാറിന്റെ സഹോദരന്‍ യഹ്യയെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയതോടെ ഗാസ മുനമ്പിലെ ഹാമാസിന്റെ ഉന്നത നേതാവായി സിന്‍വാര്‍ മാറി.
2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിലെ സൂത്രധാരനായിരുന്നു യഹ്യ. ഇതാണ് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് തിരികൊളുത്തിയത്. 18 മാസമായി നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടത് ഇസ്രായേലിനെ സംബന്ധിച്ച് ഒരു പ്രധാന വിജയമാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 1975-ല്‍ ഖാന്‍ യൂനിസില്‍ ജനിച്ച മുഹമ്മദ് സിന്‍വാര്‍ സഹോദരൻ യഹ്യയുടെ പാത പിന്തുടര്‍ന്ന് 1980കളുടെ അവസാനത്തിലാണ് ഹമാസില്‍ ചേരുന്നത്. 1991-ല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രായേല്‍ സൈന്യം സിന്‍വാറിനെ അറസ്റ്റ് ചെയ്യുകയും ഒരു വര്‍ഷത്തില്‍ താഴെ മാത്രം ജയിലില്‍ കിടത്തുകയും ചെയ്തു. 1990കളില്‍ റാമല്ലയില്‍ പലസ്തീന്‍ അതോറിറ്റി അദ്ദേഹത്തെ വര്‍ഷങ്ങളോളം തടവിലാക്കി.
2006-ല്‍ഐഡിഎഫ് സൈനികന്‍ ഗിലാദ് ഷാലിത്തിനെ തട്ടിക്കൊണ്ടുപോയ ഹമാസ് സെല്ലിന്റെ ഭാഗമായിരുന്നു സിന്‍വാര്‍. മുമ്പ് ഹമാസിന്റെ ഖാന്‍ യൂനിസ് ബ്രിഗേഡിന്റെ കമാന്‍ഡറും സിന്‍വാറായിരുന്നു.
Thiruvananthapuram,Kerala
May 19, 2025 10:42 AM IST
ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ഇസ്രായേല്‍ വധിച്ചു; മൃതദേഹം ഗാസയിലെ തുരങ്കത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്