കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച കേരളത്തില്‍; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദർശിക്കും| union home minister amit shah arrives kerala on 11 july
Last Updated:
പുത്തരിക്കണ്ടം മൈതാനത്ത് ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന ബിജെപി വാർതുഡല പ്രതിനിധികളുടെ യോഗത്തിൽ ‘കേരളം മിഷൻ 2025’ അമിത് ഷാ പ്രഖ്യാപിക്കും
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വെള്ളിയാഴ്ച കേരളത്തിലെത്തും. 11ന് രാത്രി പത്തു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ജൂലൈ 12ന് തിരുവനന്തപുരത്തെ പരിപാടികൾ പൂർത്തിയാക്കി വൈകിട്ട് നാല് മണിയോടെ മടങ്ങും. മടങ്ങും വഴി കണ്ണൂരിൽ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തി രാത്രിയോടെ ഡൽഹിക്ക് പോകും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന ബിജെപി വാർതുഡല പ്രതിനിധികളുടെ യോഗത്തിൽ ‘കേരളം മിഷൻ 2025’ അമിത് ഷാ പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന സംഘടനാതല പ്രചാരണത്തിന് ഇതോടെ ഔദ്യോഗിക തുടക്കമാകും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5000 വാർഡ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ബാക്കിയുള്ള 10 ജില്ലകളിലെയും വാർഡ് പ്രതിനിധികൾ പഞ്ചായത്ത് തലത്തിൽ ഒന്നിച്ച് ഈ യോഗത്തിൽ വെർച്വൽ ആയി പങ്കെടുക്കും.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അദ്ദേഹം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തും. രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശിൽപം കഴിഞ്ഞ ആഴ്ച ക്ഷേത്രത്തിൽ അനാഛാദനം ചെയ്തിരുന്നു. ഗവർണർ രാജേന്ദ്ര അർലേക്കറാണ് അനാഛാദനം നിർവഹിച്ചത്. 14 അടി ഉയരവും 4200 കിലോഗ്രാം ഭാരവുമുള്ള ശിൽപമാണ് അനാഛാദനം ചെയ്തത്. ഇതിനു പിന്നാലെയാണ് അമിത് ഷാ സന്ദർശനത്തിനെത്തുന്നത്.
2017 ൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന സമയത്തും അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തിയിരുന്നു. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നും കുടം വച്ച് നമസ്കരിച്ചായിരുന്നു ദർശനം നടത്തിയത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 10, 2025 11:42 AM IST
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച കേരളത്തില്‍; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദർശിക്കും