ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ; വളരെ വേഗത്തിൽ പടരുന്നതെന്ന് സൂചന | Former US President Joe Biden diagnosed with aggressive prostate cancer
Last Updated:
മൂത്ര സംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ചയിൽ ജോ ബൈഡൻ ഡോക്ടറെ കണ്ടത്
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന് കാൻസർ സ്ഥിരീകരിച്ചു. വളരെ വേഗത്തിൽ പടരുന്ന പ്രോസ്റ്റെറ്റ് കാൻസറാണ് ബൈഡന് സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച ജോ ബൈഡന്റെ ഓഫീസിൽ നിന്നും നൽകിയ പ്രസിതാവനയിലൂടെയാണ് രോഗ വിവരം അറിയിച്ചത്. കാൻസർ എല്ലുകളിലേക്ക് പടർന്നു തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
മൂത്ര സംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ചയിൽ ജോ ബൈഡൻ ഡോക്ടറെ കണ്ടത്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസണ്‍ സ്‌കോറില്‍ 10-ല്‍ 9-ആണ് അദ്ദേഹത്തിന്റേത്. കാന്‍സര്‍ വളരെ വഷളായ നിലയിലായി എന്നാണിതിൽ നിന്നും വ്യക്തമാക്കുന്നത്.
രോഗബാധ ഹോർമോണുകളെ ആശ്രയിച്ചായതിനാൽ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് നൽകുന്ന വിശദീകരണം. കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും ബൈഡൻ നിർബന്ധിതനായി പിന്മാറായി ഒരു വർഷം കഴിയുമ്പോഴാണ് 82കാരനായ ബൈഡന്റെ കാൻസർ ബാധ സംബന്ധിയായ വിവരം പുറത്തറിഞ്ഞത്. ആരോഗ്യത്തേയും പ്രായത്തേയും കുറിച്ചുള്ള ആശങ്കകൾ വർധിച്ചതിന് പിന്നാലെയായിരുന്നു ബൈഡന് പ്രസിഡന്‍റ് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നത്.
പുരുഷന്മാരില്‍ മലാശയത്തിനും മൂത്ര സഞ്ചിക്കും ഇടക്ക് കാണുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി പുരുഷ പ്രത്യുത്പാദന സംവിധാനത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണ്. ഈ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന സ്രവം പുരുഷ ബീജത്തിന്റെ പ്രവര്‍ത്തനത്തിനു വളരെയേറെ ആവശ്യമുള്ളൊരു ഘടകവുമാണ്. ആ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന കാന്‍സര്‍ ആണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. 60 വയസ്സ് കഴിഞ്ഞ പുരുഷന്മാരില്‍ ആണ് ഈ അസുഖം സാധാരണ ആയി കണ്ടു വരാറ്. പക്ഷെ 40-60 വയസ്സിനിടയില്‍ പ്രായം ഉള്ളവര്‍ക്കും ഈ അസുഖം വരാമെന്നാണ് വിവിധ പഠനങ്ങളിൽ പറയുന്നത്.