‘ഓപ്പറേഷൻ സിന്ദൂറിന്റെ ദൃഢനിശ്ചയം എടുത്തത് ഇവിടെ നിന്ന്’; ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി PM Narendra Modi says he took the resolve of Operation Sindoor from the land of Bihar
Last Updated:
ഇന്ന് ലോകം മുഴുവൻ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം കാണുന്നു എന്നും പ്രധാനമന്ത്രി
പഹൽഗാം ആക്രമണത്തിന് കാരണക്കാരായവർക്ക് കടുത്ത മറുപടി നൽകുമെന്ന ദൃഢനിശ്ചയം താൻ കൈക്കൊണ്ടത് ബിഹാറിന്റെ മണ്ണിൽ നിന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച ബീഹാറിലെ മോത്തിഹാരിയിൽ ഒരു പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഓപ്പറേഷൻ സിന്ദൂറിന്റെ ദൃഢനിശ്ചയം ഞാൻ ബീഹാറിന്റെ മണ്ണിൽ നിന്നാണ് സ്വീകരിച്ചത്, ഇന്ന് ലോകം മുഴുവൻ അതിന്റെ വിജയം കാണുന്നു.” പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഹാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലായിരുന്നു. സംഭവത്തെ തുടർന്ന് ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങയ പ്രധാനമന്ത്രി ന്യൂഡൽഹിയിൽ വന്നിറങ്ങിയതിനുശേഷം നിരവധി കൂടിക്കാഴ്ചകൾ നടത്തി. ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ രാജ്യം കാത്തിരുന്നു.
പഹൽഗാം ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം ഏപ്രിൽ 24 ന് പ്രധാനമന്ത്രി മോദി ബീഹാറിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തു. ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ബീഹാറിലെ മധുബാനിയിൽ 13,480 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുന്ന ചങ്ങിൽ പങ്കെടുക്കാനും ഉദ്ഘാടനം ചെയ്യാനുമായിട്ടായിരുന്നു മോദി എത്തിയത്. ആ വേദിയിൽ വെച്ചാണ് ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികൾക്കും അതിന് ഗൂഢാലോചന നടത്തിയവർക്കും സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
എല്ലാ തീവ്രവാദികളെയും, അവരെ നയിക്കുന്നവരെയും, പിന്തുണയ്ക്കുന്നവരെയും ഇന്ത്യ തിരിച്ചറിയുകയും, നിരീക്ഷിക്കുകയും, ശിക്ഷിക്കുകയും ചെയ്യുമെന്ന് ബീഹാറിന്റെ മണ്ണിൽ നിന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭൂമിയുടെ അറ്റം വരെ ഇന്ത്യ അവരെ പിന്തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിലാണ്, ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ജയ്ഷെ, ലഷ്കർ എന്നീ ഭീകര സംഘടനകളുടെ ആസ്ഥാനം ഉൾപ്പെടെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തത്.
July 18, 2025 6:04 PM IST