‘ഒരു സമുദായത്തിനും എതിരല്ല; കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും’: വെള്ളാപ്പള്ളി | Vellapally Natesan clarifies his recent controversial statements
Last Updated:
പിണറായി വിജയന് ശേഷം ഈഴവനായ ഒരാള്‍ കേരള മുഖ്യമന്ത്രിയാകാന്‍ സാധ്യതകാണുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു
ആലപ്പുഴ: കഴിഞ്ഞ ദിവസം നടത്തിയ വർഗീയ പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ. തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ജനറൽ സെക്രട്ടറിയുടെ കസേരിയിലിരുത്തിയ സമുദായത്തിന് വേണ്ടിയാണ് എല്ലാം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി ജനറൽ സെക്രട്ടറിയായതിന്റെ 30–ാം വാർഷികം ആഘോഷിക്കുന്ന സ്വീകരണ വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാനൊരു സാധാരണക്കാരനാണ്. പക്ഷെ, സാമൂഹ്യനീതിക്ക് വേണ്ടി സംസാരിക്കും. അത് ഇന്നും പറയും നാളെയും പറയും. ഞാനൊരു സമുദായത്തിനും എതിരല്ല, എന്റെ കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും. 24 മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്നെ ജാതിക്കോമരമെന്ന് പറയുന്നത്. വർഗീയത പരത്തുന്നതിന് എനിക്കെതിരെ കേസെടുത്തോളൂ.
എനിക്ക് രാഷ്ട്രീയ മോഹങ്ങളില്ല. ഈഴവരുടെ ഭൂമി ന്യൂനപക്ഷങ്ങൾ വാങ്ങിക്കൂട്ടുന്നു. ഭൂരിപക്ഷങ്ങൾക്ക് ഒന്നുമില്ല. തന്നെ ജീവനോടെ കത്തിച്ചാലും പറയാനുള്ളത് പറയും. കാന്തപുരമടക്കമുള്ള മതപണ്ഡിതന്മാർ ഭരണത്തിൽ ഇടപെടുന്നു. മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലേ? പിണറായി വിജയന് ശേഷം ഈഴവനായ ഒരാള്‍ കേരള മുഖ്യമന്ത്രിയാകാന്‍ സാധ്യതകാണുന്നില്ല.
ഈഴവരുടെ സംഘടിതശക്തിയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യത്തില്‍ നമുക്കും വേണ്ടെ അധികാരത്തിലുള്ള അവകാശം. അത് ഇടതുപക്ഷവും, വലതുപക്ഷവും തന്നില്ലെങ്കില്‍ അത് തുറന്നുപറഞ്ഞ ഞാന്‍ വര്‍ഗീയവാദിയാണോ? ഞാൻ പറയാതിരുന്നാല്‍ ഇതൊക്കെ ആരാണ് തരാന്‍ പോകുന്നത്.’- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Alappuzha,Kerala
July 20, 2025 5:44 PM IST
‘ഒരു സമുദായത്തിനും എതിരല്ല; കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും’: വെള്ളാപ്പള്ളി