‘വിപ്ലവത്തിന്റെ തീയോര്‍മ്മകള്‍ക്കൊപ്പം മലയാളി ചേര്‍ത്തുവെച്ചിരിക്കുന്ന രണ്ടക്ഷരമായിരുന്നു സഖാവ്’; മന്ത്രി വി എൻ വാസവൻ | Minister VN Vasavan condoles the passing away of V. S. Achuthanandan
Last Updated:
മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ കേരള ജനതയുടെ സമര യൗവനമായിരുന്നു വി എസ് അച്യുതാനന്ദനെന്ന് മന്ത്രി വി എൻ വാസവൻ
വി. എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. വി എസ്. വിടവാങ്ങുന്നതോടെ കേരളരാഷ്ട്രീയത്തിന്റെ ഒരു യുഗാന്ത്യമാണ് സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എണ്ണിയാൽ ഒടുങ്ങാത്ത സമര പോരാട്ടങ്ങളിലൂടെ അണഞ്ഞുപോവാത്ത വിപ്ലവത്തിന്റെ തീയോര്‍മ്മകള്‍ക്കൊപ്പം മലയാളി ചേര്‍ത്തുവെച്ചിരിക്കുന്ന രണ്ടക്ഷരമായിരുന്നു സഖാവെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
പുന്നപ്ര വയലാർ സമരമാണ് വിഎസിലെ പോരാളിയെ പാകപ്പെടുത്തിയെടുക്കുന്നത്. 17ാം വയസില്‍ പി കൃഷ്ണപ്പിള്ള തെളിച്ച വഴിയിലൂടെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിലേക്ക് എത്തിച്ചേർന്ന പ്രിയ സഖാവ് 64 ലെ ആശയ സമരത്തിൽ ധീരമായ നിലപാട് സ്വീകരിച്ച പോരാളി ആയിരുന്നനെന്നും മന്ത്രി കുറിച്ചു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് വിലമതിക്കാനാകാത്ത സംഭാവന നൽകിയ വിഎസ് പാർട്ടിയുടെ അമരക്കാരൻ എന്ന നിലയിലും പ്രതിപക്ഷ നേതാവ് , മുഖ്യമന്ത്രി എന്നീ നിലയിലും ജനമനസ്സുകളിൽ ഇടം പിടിച്ചു. ജനകീയ പ്രശ്നങ്ങളിൽ എന്നും ജനങ്ങൾക്കൊപ്പമായിരുന്ന വിഎസിൻ്റെ ഊർജ്ജസ്രോതസ്സ് എക്കാലവും പാർട്ടിയും ജനങ്ങളുമായിരുന്നു. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ കേരള ജനതയുടെ സമര യൗവനമായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ ചുവന്ന സൂര്യനാണ്. ആ സൂര്യൻ ഒരിക്കലും അസ്തമിക്കുന്നില്ല. സൂര്യതേജസിന്റെ ഓർമ്മകളുടെ കരുത്ത് വരും തലമുറകൾക്കും ആവേശവും വഴികാട്ടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
July 21, 2025 9:25 PM IST
‘വിപ്ലവത്തിന്റെ തീയോര്‍മ്മകള്‍ക്കൊപ്പം മലയാളി ചേര്‍ത്തുവെച്ചിരിക്കുന്ന രണ്ടക്ഷരമായിരുന്നു സഖാവ്’; മന്ത്രി വി എൻ വാസവൻ