ഉത്തർപ്രദേശിലെ ചങൂര്‍ ബാബ ആയിരക്കണക്കിനാളുകളെ മതം മാറ്റിയതെങ്ങിനെ? How Changur Baba the Conversion Kingpin in Uttar Pradesh convert thousands of people
ചങൂര്‍ ബാബയ്ക്ക് ഈ പേര് ലഭിച്ചത് എങ്ങനെയെന്നുള്ള ചര്‍ച്ചകളിലും സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. ചങൂര്‍ എന്നത് ചേ ഉങ്ലി(ആറ് വിരലുകള്‍) എന്നതിന്റെ ചുരുക്കെഴുത്താണ്. ബല്റാംപൂര് ജില്ലയിലെ റെഹ്റ മാഫി ഗ്രാമത്തിലാണ് ജലാലൂദ്ദീന്റെ ജനനം. ഇടതുകൈയ്യില്‍ ആറുവിരലുകളോട് കൂടിയാണ് ഇയാള്‍ ജനിച്ചത്. ഇത് മൂലം കാണുകള്‍ ഇയാളെ ചങൂര്‍ എന്ന് വിളിക്കാന്‍ തുടങ്ങി. പതിയെ ഇയാള്‍ താനൊരു സന്യാസിയാണെന്ന രീതിയില്‍ മറ്റുള്ളവരോട് ഇടപഴകാന്‍ തുടങ്ങി. വൈകാതെ ആളുകള്‍ ഇയാള്‍ക്ക് ചങൂര്‍ ബാബ എന്ന പേര് നല്കി.
ദരിദ്രകുടുംബത്തിലായിരുന്നു ജലാലുദ്ദീന്റെ ജനനം. ചെറുപ്രായത്തില്‍ തന്നെ തനിക്ക് ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കാന്‍ ഇയാള്‍ അഗ്രഗണ്യനായിരുന്നു. വേഗത്തില്‍ പണം സമ്പാദിക്കാന്‍ ആഗ്രഹിച്ച് ഇയാള്‍ പ്രാദേശിക രാഷ്ട്രീയനേതാക്കളുമായും പ്രവര്‍ത്തകരുമായും ഇടപഴകി. ലോക്കറ്റുകളും ആഭരണങ്ങള്‍ വില്‍ക്കുന്നതിനിടയിലും സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടയിലും ഇയാള്‍ സന്യാസിയായി സ്വയം ചിത്രീകരിക്കാന്‍ ശ്രമിച്ചു.
ലഭിച്ച ഒരു രാഷ്ട്രീയ അവസരം ഇയാള്‍ മുതലെടുക്കുകയും പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ഇതിനിടെ ഇയാള്‍ റഹ്റ മാഫി ഗ്രാമത്തിലെ ഗ്രാമമുഖ്യനായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഇയാളുടെ ഭാര്യയെയും ഇതേ സ്ഥാനത്ത് തിരഞ്ഞെടുത്തു. വൈകാതെ ഇയാളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുകയും വലിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. ബല്‍റാംപൂരിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള പലരും ജോലിക്കായി മുംബൈയിലേക്കും ഗള്‍ഫ് മേഖലയിലേക്കും കുടിയേറിയതിനാല്‍ ജലാലുദ്ദീന്‍ ഭൂരിഭാഗം യാത്രകളും മുംബൈയിലേക്കായിരുന്നു.
മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ ചങൂര്‍ ബാബ നിത്യസന്ദര്‍ശകനായിരുന്നു. ഇവിടെയെത്തുന്ന മറ്റു മതവിഭാഗങ്ങളില്‍ നിന്നുള്ളവരെ ഇയാള്‍ നിരീക്ഷിക്കാറുണ്ടായിരുന്നുവെന്ന് പോലീസിലെ ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞിട്ടും ഏറെ നാളുകളായി കുഞ്ഞുങ്ങളില്ലാതെയിരുന്ന നീതു നവീന്‍ റോഹ്റയെ ജലാലുദ്ദീന്‍ പരിചയപ്പെട്ടത് ഇവിടെ വെച്ചാണ്. നീതു വിവിധ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ദര്ഗങ്ങളും സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. വൈകാതെ ഒരു കുഞ്ഞ് ജനിക്കുമെന്ന് വിശ്വസിപ്പിച്ച് അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന ലോക്കറ്റുകളും മോതിരങ്ങളും ജലാലുദ്ദീൻ അവർക്ക് നൽകി. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള നീതു മുംബൈയിലെ ഒരു സമ്പന്ന സിന്ധി കുടുംബത്തിലെ നവീന്‍ റോഹ്റയെയാണ് വിവാഹം കഴിച്ചത്. വൈകാതെ നീതു ഗര്‍ഭം ധരിച്ച് ഒരു മകളെ പ്രസവിച്ചു. ഇതിന് പിന്നാലെ ദമ്പതികള്‍ ചങൂര്‍ ബാബയുടെ കടുത്ത അനുയായികളായി. മുംബൈയിലേക്കുള്ള യാത്രക്കിടെ ചങൂര്‍ ബാബ ഇവരുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ഒടുവില്‍ നീതുവിനെയും ഭര്‍ത്താവിനെയും ഇസ്ലാം മതം സ്വീകരിക്കാന്‍ ചങൂര്‍ ബാബ പ്രേരിപ്പിച്ചു. ഇതിനായി ദമ്പതികളും മകളും ദുബൈയിലേക്ക് പോയി. നീതുവിന്റെ പേര് നസ്രീന് എന്നും നവീന്റെ പേര് ജമാലുദ്ദീന്‍ എന്നുമാക്കി പുനര്‍നാമകരണം ചെയ്തു.
വൈകാതെ തന്നെ നേപ്പാള്‍ മുതല്‍ ഗള്‍ഫ് മേഖലയില്‍ വരെ പിടിപാടുള്ള ആളായി ജലാലുദ്ദീന്‍ മാറി. ഏറ്റവും വലിയ മതപരിവര്‍ത്തന സൂത്രധാരന്മാരില് ഒരാളായി ചങൂര്‍ ബാബ ഉയര്‍ന്നു വന്നു. ബ്രെയിന്‍ വാഷ്, ലവ് ജിഹാദ്, ബലപ്രയോഗം, ഭീഷണിപ്പെടുത്തല്‍ എന്നിവയിലൂടെ 1500ലധികം ഹിന്ദു പെണ്‍കുട്ടികളെയും ഏതാനും പുരുഷന്മാരെയും ഇയാള്‍ ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി ആരോപിക്കപ്പെടുന്നു. വിദേശത്തുനിന്ന് 100 കോടിയിലധികം രൂപ ഇയാള്‍ക്ക് ലഭിച്ചതായും ഡസന്‍ കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ ഇയാള്‍ക്ക് ഉള്ളതായും ആരോപണമുണ്ട്.
ഗള്‍ഫ് ആസ്ഥാനമായുള്ള സംഘടനകളുടെ പിന്തുണയുള്ള ഒരു അന്താരാഷ്ട്ര മതപരിവര്‍ത്തന റാക്കറ്റിന്റെ ഭാഗമായിരുന്നു ഇയാള്‍ എന്ന് പോലീസ് പറഞ്ഞു. ചങൂര്‍ ബാബ മാത്രമല്ല, ഇയാളുടെ അടുത്ത അനുയായികളായ നസ്രീന്(നീതു),നവീന്‍ (ജമാലൂദ്ദീന്‍), മകന് മെഹബൂബ് എന്നിവരും വിദേശത്തുനിന്ന് എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടുകള്‍ വഴി ഫണ്ട് സ്വീകരിച്ചതായി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. നവീനും നസ്രീനും ദുബായിലേക്ക് 19 തവണ യാത്ര ചെയ്തതായി പാസ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് കൂടാതെ ചങൂര്‍ ഇതിൽ കൂടുതല്‍ തവണ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചിട്ടുണ്ടെന്നും കുരുതുന്നു. ദുബായില്‍നിന്നുള്ള മതപ്രഭാഷകര്‍ ബല്‍റാംപൂരിലെ ചങൂര്ബാബയുടെ മാളിക സന്ദര്‍ശിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെഹ്റ മാഫി ഗ്രാമത്തില്‍ നിന്നുള്ളയാളാണെങ്കിലും ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ അകലെ ബല്റാംപൂര് ജില്ലയില്‍ മദ്പൂര് ഗ്രാമത്തില്‍ ഇയാള്‍ പുതിയ ഒരു താവളം സൃഷ്ടിച്ചു. ഇവിടെ മതപരിവര്‍ത്തനത്തിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇയാള്‍ 40 മുറികളുള്ള വലിയ ഒരു മാളിക നിര്‍മിച്ചതായും കണ്ടെത്തി. കെട്ടിടം നിയമവിരുദ്ധമായാണ് നിര്‍മിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എട്ട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് ഇത് പൊളിച്ചുമാറ്റിയത്.
മതപരിവര്‍ത്തനത്തിന് പുറമെ ചങൂര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നതായും സംശയിക്കുന്നു. മദ്പൂരിലെ മാളികയില്‍ തീവ്രവാദികള്‍ക്ക് സുരക്ഷിതമായ ഒരു താവളം ഒരുക്കി നല്‍കിയിരുന്നതായും പോലീസ് സംശയിക്കുന്നു. നേപ്പാളില്‍ നിന്നും പെണ്‍കുട്ടികളെ കബളിപ്പിച്ച് മതപരിവര്‍ത്തനം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
യുപി പോലീസ്, എടിഎസ്, എസ്ടിഎഫ് എന്നിവര്‍ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളും പണമിടപാടുകളും കേന്ദ്ര ഏജന്‍സിയായ ഇഡിയും അന്വേഷിക്കുന്നു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നു. ഇയാളുടെ മദ്പൂരിലെ മാളികയില്‍ നിന്ന് ഷൈസര്‍ ഇ തയീബ എന്ന പുസ്തകത്തിന്റെ നിരവധി പകര്‍പ്പുകള്‍ അന്വേഷകര്‍ കണ്ടെത്തിയിരുന്നു. ഈ പുസത്കം മതപരിവര്‍ത്തനം നടത്താന്‍ സാധ്യതയുള്ളവരെ ലക്ഷ്യം വെച്ച് തയ്യാറാക്കുന്നതാണ്. അവരെ ബ്രെയിന്‍ വാഷ് ചെയ്യാനുള്ള ഒരു വഴികാട്ടിയായും പ്രവര്‍ത്തിക്കുന്നു. ഈ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികള്‍ അച്ചടിച്ച് അത് ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, കര്‍ണാടക, തമിഴ്നാട്, നേപ്പാള്‍ എന്നിവടങ്ങളിലെ അനുയായികള്‍ക്ക് വിതരണം ചെയ്തിരുന്നതായും കണ്ടെത്തി. ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇയാള്‍ ഒരു പുതിയ പുസ്തകം അച്ചടിക്കാനും പദ്ധതിയിട്ടിരുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ദരിദ്രരായ ആളുകളെയായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. മെച്ചപ്പെട്ട ജീവിതം നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്കി അവരെ ആകര്‍ഷിച്ചു. സൂഫി സന്യാസി ഹസ്രത്ത് ബാബ ജമാലുദ്ദീന്‍ പീര്‍ ബാബ എന്നാണ് ഇയാള്‍ ആളുകളുടെ മുന്നിൽ സ്വയം ചിത്രീകരിച്ചിരുന്നത്. ”ലഖ്നൗവില്‍ ഹിന്ദുമത വിശ്വാസിയായ ഒരു സ്ത്രീയെ ഹിന്ദുവെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു മുസ്ലീം പുരുഷന് പ്രണയിച്ചു. പിന്നീട് അവരെ ജമാലുദ്ദീന്റെ സുഹൃത്തായ നീതുവും സംഘവും ചേര്‍ന്ന് ചേര്‍ന്ന് മതം മാറാന്‍ നിര്‍ബന്ധിച്ചു. ജമാലുദ്ദീന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സംഘം. ബ്രാഹ്മണ, സിഖ്, ക്ഷത്രിയ വിഭാഗങ്ങളിലുള്ള സ്ത്രീകളെ മതംമാറ്റുന്നതിന് 15 മുതല്‍ 16 ലക്ഷം രൂപയും ഒബിസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 10 മുതല്‍ 12 ലക്ഷം രൂപയും മറ്റ് മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് എട്ട് മുതല്‍ 10 ലക്ഷം രൂപയും ഇയാള്‍ ഈടാക്കിയിരുന്നു,” അന്വേഷണ ഉദ്യോസ്ഥന് കൂട്ടിച്ചേര്‍ത്തു.
July 24, 2025 4:21 PM IST