Leading News Portal in Kerala

വരൂ! ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് ഇന്ത്യ പുനഃരാരംഭിച്ചു|India restarts visas for Chinese tourists after a 5-year pause


ജൂലൈ 24 മുതല്‍ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ ഇന്ത്യ നല്‍കി തുടങ്ങുമെന്ന് ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ഇന്ത്യന്‍ എംബസി ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ പങ്കുവെച്ച പോസ്റ്റ് ചൈനീസ് മാധ്യമമായ ദി ഗ്ലോബല്‍ ടൈംസും പങ്കുവെച്ചിട്ടുണ്ട്.

”2025 ജൂലൈ 24 മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അവര്‍ ആദ്യം വെബ് ലിങ്കില്‍ ഓണ്‍ലൈനായി വിസ അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കിയ ശേഷം പ്രിന്റ് എടുക്കണം. അതിന് ശേഷം വെബ്ല്‌ലിങ്കില്‍ അപ്പോയിന്റ്‌മെന്റ് എടുക്കണം. തുടര്‍ന്ന് ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രത്തില്‍ അപേക്ഷ നല്‍കണം. ഇതിനായി പാസ്‌പോര്‍ട്ട്, വിസ അപേക്ഷാ ഫോം, മറ്റ് അനുബന്ധ രേഖകള്‍ എന്നിവയും നല്‍കണം,” ഇന്ത്യന്‍ എംബസിയുടെ പോസ്റ്റില്‍ പറയുന്നു.

”ഇന്ത്യയുടെ ഈ അനുകൂലമായ നീക്കം ശ്രദ്ധിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ ബുധനാഴ്ച പറഞ്ഞു. ഇന്ത്യയുമായി ആശയവിനിമയവും കൂടിയാലോചനയും നിലനിര്‍ത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യക്തിഗത ആശയ വിനിമയം മെച്ചപ്പെടുത്താനും ചൈന തയ്യാറാണ്,” മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

2020ല്‍ കോവിഡ് 19 പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട സമയത്ത് ഇന്ത്യ എല്ലാ ടൂറിസ്റ്റ് വിസകളും നല്‍കുന്നത് താത്കാലികമായി നിറുത്തിവെച്ചിരുന്നു. ഈ സമയം ചൈനയും ഇന്ത്യന്‍ പൗരന്മാര്‍ക്കും മറ്റ് വിദേശികള്‍ക്കും വിസ നല്‍കുന്നത് താത്കാലികമായി നിറുത്തിവെച്ചിരുന്നു. 2022 ആയപ്പോഴേക്കും വിദ്യാര്‍ഥികള്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കുമുള്ള വിസ നിയന്ത്രണങ്ങള്‍ ചൈന നീക്കി. എന്നാല്‍, നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കിയിരുന്നില്ല.

തുടര്‍ന്ന് 2022 ഏപ്രില്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (IATA-അയാട്ട) പുറപ്പെടുവിച്ച അറിയിപ്പില്‍ ചൈനീസ് പൗരന്മാര്‍ക്കുള്ള എല്ലാ ടൂറിസ്റ്റ് വിസകളും സാധുവായിരിക്കില്ലെന്ന് വ്യക്തമാക്കി.

കോവിഡ് മഹാമാരിക്ക് ശേഷം ഏകദേശം 22,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം പുനഃരാരംഭിക്കുന്നതിനുള്ള അനുമതി ചൈന പരിമിതപ്പെടുത്തിയതിന് പകരത്തിന് പകരമായാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഇന്ത്യ-ചൈന ബന്ധത്തില്‍ മഞ്ഞുരുകലോ?

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ കേന്ദ്രങ്ങളായ ഡെപ്‌സാംഗില്‍ നിന്നും ഡെംചോക്കില്‍ നിന്നും ഈ വര്‍ഷമാദ്യം ഇന്ത്യയും ചൈനയും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതിനെ തുടര്‍ന്ന് ബന്ധത്തില്‍ അയവുവന്നിരുന്നു. നാല് വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന മോശം ബന്ധത്തിന് ഇതോടെ അവസാനമായി.

ഇതിന് പുറമെ ബെയ്ജിംഗിനും ന്യൂഡല്‍ഹിക്കും ഇടയില്‍ നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്നും ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ചൈന സന്ദര്‍ശത്തിന് പിന്നാലെയാണ് ഈ നീക്കം. കൂടാതെ ഈ വര്‍ഷം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായി പടിഞ്ഞാറന്‍ ടിബറ്റിലെ കൈലാസ മാനസരോവര്‍ യാത്ര പുനഃരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനം എടുത്തിരുന്നു.

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ചൈന സന്ദര്‍ശിച്ചതോടെയാണ് ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടത്.