Leading News Portal in Kerala

ഫ്രാന്‍സിന് പിന്നാലെ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ യുകെയും; എന്നാൽ കടമ്പകളേറെ | After France, UK may also recognise Palestine as a state


Last Updated:

ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലില്‍ എത്തുന്നത് വരെ ഇതിന് യുകെയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കില്ല

News18News18
News18

പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചതിന് പിന്നാലെ യുകെ സര്‍ക്കാരും ഇതിന് സമാനമായ സമീപനം സ്വീകരിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനും മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് അടിയന്തര മുന്‍ഗണനകളെന്ന് യുകെ വ്യക്തമാക്കി.

വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയില്‍നിന്നും പ്രധാന യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്നുമുള്ള യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനുമേല്‍ സമ്മര്‍ദം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പലസ്തീനിന് രാഷ്ട്രമെന്ന പദവി ഒരു അവിഭാജ്യ അവകാശമാണെന്ന് യുകെ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലില്‍ എത്തുന്നത് വരെ ഇതിന് യുകെയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

”പാലസ്തീന് രാഷ്ട്രപദവി വേണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദീര്‍ഘകാല രാഷ്ട്രീയ പരിഹാരത്തിന് മാറ്റം സാധ്യമാകുന്ന സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അവയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന കൊടുക്കുന്നത്,” യുകെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രി പീറ്റര്‍ കെയില്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു.

ലേബര്‍ പാര്‍ട്ടിയില്‍ നിന്നും യൂറോപ്പില്‍ നിന്നും സമ്മര്‍ദം

ഫ്രാന്‍സിന്റെ നീക്കത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് ഇസ്രയേലും യുഎസും രംഗത്തെത്തിയിരുന്നു. ഫ്രാന്‍സിന്റെ നടപടിക്ക് പിന്നാലെ ബ്രിട്ടനിനുള്ളിലും സമാനമായ ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും വിദേശകാര്യ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ള ലേബര്‍ എംപിമാരും പലസ്തീന്റെ രാഷ്ട്രപദവി ഉടന്‍ അംഗീകരിക്കണമെന്ന് കെയര്‍ സ്റ്റാര്‍മറിനോട് ആവശ്യപ്പെട്ടു. ഇങ്ങനെയൊരു നീക്കത്തിലൂടെ ഒന്നിലധികം നേട്ടങ്ങള്‍ ഉണ്ടാകുമെന്നും സംഘര്‍ഷത്തില്‍ ബ്രിട്ടന്റെ നിലപാട് ഒരു മാറ്റത്തിന് സൂചന നല്‍കുമെന്നും കാബിനറ്റ് മന്ത്രി ഷബാന മഹമൂദ് പറഞ്ഞു.

എല്ലാ തികഞ്ഞൊരു സമയത്തിനായി കാത്തിരിക്കാന്‍ കഴിയില്ലെന്ന് യുകെ പാര്‍ലമെന്റിലെ വിദേശകാര്യ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യം വെടിനിര്‍ത്തല്‍, രാഷ്ട്രപദവിക്കുള്ള അംഗീകാരം പിന്നീട്

പലസ്തീനിന് രാഷ്ട്രപദവി നല്‍കാന്‍ നിരവധി ആഹ്വാനങ്ങള്‍ ഉണ്ടെങ്കിലും ശരിയായ സമയത്ത് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. ഗാസയിലെ സാഹചര്യത്തെ വിവരിക്കാനാവാത്തതും പ്രതിരോധിക്കാനാവാത്തതുമായ ഒരു മാനുഷിക ദുരന്തമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍ വെടിനിര്‍ത്തലിന് ശേഷം പലസ്തീന് രാഷ്ട്ര പദവി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.