വൈദ്യുതി അപകടമുണ്ടായാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം High-level meeting decides to take action against officials responsible for electrical accidents
Last Updated:
ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും നടപടിയെടുക്കുക
വൈദ്യുതി അപകടമുണ്ടായാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയടക്കം എടുക്കാൻ തീരുമാനമായത്.ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും നടപടിയെടുക്കുക. കൊല്ലം തേവലക്കരയിലെ സ്കുളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതടക്കം അടുത്തിടെ ആറു പേരുടെ മരണത്തിനിടയാക്കയ വൈദ്യുതി അപകടങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. പുതിയ വൈദ്യുതലൈനുകളില്‍ കവചിത കണ്ടക്ടറുകള്‍ മാത്രം ഉപയോഗിക്കാനും വൈദ്യുതപോസ്റ്റുകളില്‍ അനധികൃതമായി വലിച്ചിരിക്കുന്ന കേബിളുകള്‍ നീക്കം ചെയ്യാനം യോഗത്തിൽ തീരുമാനമായി. വൈദ്യുതലൈനുകളുടെ പരിശോധനയും അപകടസാധ്യതയും മറ്റും രേഖപ്പെടുത്താനും തുടർ നടപടികൾ സ്വീകരിക്കാനുമുള്ള സോഫ്റ്റ്വേര്‍ തയ്യാറാക്കണമെന്ന കെഎസ്ഇബി ചെയര്‍മാന്‍ മിര്‍ മുഹമ്മദ് അലിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു.
അതേസമയം തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി മുഖ്യ സുരക്ഷാകമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ ജീവനക്കാര്‍ക്കെതിരേ നടപടി ശുപാര്‍ശചെയ്തിട്ടില്ല. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് ഇനി ലഭിക്കാനുണ്ട് . ഇതിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകും.
വൈദ്യുതി സുരക്ഷാ അവലോകനം നടത്താൻ കളക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ കണ്‍വീനറുമായി ജില്ലാതല സമിതിയും എംഎല്‍എമാരുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തില്‍ ജാഗ്രതാസമിതികളും ഓഗസ്റ്റ് 15-നുമുന്‍പ് വിളിച്ചുചേര്‍ക്കണമെന്നും യോഗത്തിൽ തീരുമാനമായി. .ഊര്‍ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത്കുമാര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജി. വിനോദ്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ആര്‍. ഹരികുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Thiruvananthapuram,Kerala
July 27, 2025 8:19 AM IST
വൈദ്യുതി അപകടമുണ്ടായാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം