വ്യാജനിയമനക്കത്തുമായി റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി 4 ലക്ഷം രൂപ തട്ടിയെടുത്ത 23 കാരി അറസ്റ്റിൽ|railway job fraud case 23 year old girl arrested
Last Updated:
പ്രതിയുടെ കൈവശം റെയിൽവേയുടെ വ്യാജ സീലും ലെറ്റർ പാഡും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു
തിരുവനന്തപുരം: റെയിൽവേയിൽ ജോലിവാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തത് 4 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കൊല്ലം മുഖത്തല സ്വദേശി രേഷ്മ (23) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പേട്ട എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മണക്കാട് സ്വദേശികളായ സഹോദരങ്ങളിൽനിന്നാണ് യുവതി പണം തട്ടിയെടുത്തതെന്ന് പോലീസ് അറിയിച്ചു.
പരാതിക്കാരോട് യുവതി റെയിൽവേ ഡിവിഷണൽ ഓഫീസിൽ ക്ലർക്ക് ആണെന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. കൂടാതെ പ്രതിയുടെ കൈവശം റെയിൽവേയുടെ വ്യാജ സീലും ലെറ്റർ പാഡും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. മണക്കാട് സ്വദേശികളായ അനു സഹോദരൻ അജിത്കുമാർ എന്നിവരുടെ കൈയിൽനിന്ന് നാലുലക്ഷം രൂപയാണ് യുവതി കൈപ്പറ്റിയത്. 175000 രൂപ പവർഹൗസ് റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയും ബാക്കി തുക റെയിൽവേ ഡിവിഷണൽ ഓഫീസ് പരിസരത്തുവെച്ചുമാണ് വാങ്ങിയത്.
അതേസമയം, പണം വാങ്ങിയശേഷം യുവതി പരാതിക്കാർക്ക് വ്യാജനിയമനക്കത്ത് നൽകിയിരുന്നു. കൂടാതെ ഇതുമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ജോലിക്ക് എത്താനും നിർദേശം നൽകി. യുവതി പറഞ്ഞതനുസരിച്ച് ജോലിയിൽ പ്രവേശിക്കാനായി എത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം സഹോദരങ്ങൾക്ക് മനസിലാവുന്നത്. അപ്പോയിന്റ്മെന്റ് ലെറ്റർ പരിശോധിച്ച റെയിൽവേ ജീവനക്കാർ ഇത് വ്യാജമാണെന്ന് പോലീസിനെ അറിയിച്ചു. ഈ സമയം റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തിയ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 27, 2025 12:11 PM IST