ഗംഗൈകൊണ്ട ചോളപുരത്ത് മധു ബാലകൃഷ്ണന്റെ ശബ്ദവും ഇളയരാജയുടെ സംഗീതവും ആസ്വദിച്ച് പ്രധാനമന്ത്രി | Narendra Modi enjoys Madhu Balakrishnan Ilaiyaraja song at Gangaikonda Cholapuram
Last Updated:
മധു ബാലകൃഷ്ണന്റെ ഗാനം വിരലുകളാൽ താളം പിടിച്ച് ആസ്വദിച്ച് കേൾക്കുന്ന പ്രധാനമന്ത്രി
ഗംഗൈകൊണ്ട ചോളപുരത്ത് മധു ബാലകൃഷ്ണന്റെ (Madhu Balakrishnan) ഗാനവും ഇളയരാജയുടെ (Ilaiyaraja) സംഗീതവും ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). ‘ഓം ശിവോഹം’ എന്ന ഗാനം മധുബാലകൃഷ്ണനും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ കോറസും ചേർന്ന് ആലപിച്ചു. ഇതേ വേദിയിൽ സംഗീത വിഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയാണ്. മധു ബാലകൃഷ്ണന്റെ ഗാനം വിരലുകളാൽ താളം പിടിച്ച് ആസ്വദിച്ച് കേൾക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
ചക്രവർത്തി രാജേന്ദ്ര ചോളൻ നിർമ്മിച്ച തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ ഗംഗൈകൊണ്ട ചോളപുരം എന്ന പുരാതന ചോള തലസ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേരുന്നകയായിരുന്നു. സന്ദർശനത്തിന്റെ ഭാഗമായി ഇവിടം ഉത്സവപ്രതീതിയിൽ അണിഞ്ഞൊരുങ്ങി.
ഏകദേശം 1,000 വർഷങ്ങൾക്ക് മുമ്പ് ഗംഗാ സമതലങ്ങളിലേക്കുള്ള വിജയകരമായ പര്യവേഷണത്തിന് ശേഷം, രാജാവ് ബൃഹദീശ്വര ക്ഷേത്രത്തോടൊപ്പം ഗംഗൈകൊണ്ട ചോളപുരം, ചോള ഗംഗം (പൊന്നേരി എന്നും അറിയപ്പെടുന്നു) എന്ന തടാകം എന്നിവ നിർമ്മിച്ചു.
ഗംഗൈകൊണ്ടചോളപുരം വികസന കൗൺസിൽ ട്രസ്റ്റിന്റെ ചെയർമാൻ ആർ. കൊമഗന്റെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ട്, രാജാവിനോടുള്ള ആദരസൂചകമായി പ്രധാനമന്ത്രി ഒരു സ്മാരക നാണയം പുറത്തിറക്കി. തന്റെ പ്രസംഗത്തിനിടെ ചോള രാജവംശത്തെ പ്രശംസിച്ചുകൊണ്ട്, രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകൻ രാജേന്ദ്ര ചോളന്റെയും മഹത്തായ പ്രതിമകൾ തമിഴ്‌നാട്ടിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി, തിരുച്ചി, ഗംഗൈകൊണ്ട ചോളപുരം എന്നിവിടങ്ങളിലെ രണ്ടു ദിവസത്തെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുച്ചി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടു.
യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഗംഗൈകൊണ്ട ചോളപുരം ശിവക്ഷേത്രം, ചോള വാസ്തുവിദ്യയുടെ ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു. വടക്കേ ഇന്ത്യയിലെ ഗംഗാ തീരത്തിനടുത്ത് നിന്ന് സുമാത്ര, മലേഷ്യ, മ്യാൻമർ എന്നിവയുടെ ചില ഭാഗങ്ങൾ വരെ വ്യാപിച്ചുകിടന്ന ഒരു സാമ്രാജ്യത്തിന്റെ ശക്തിയുടെയും മഹത്വത്തിന്റെയും വിജയപ്രഖ്യാപനമായി കണക്കാക്കപ്പെടുന്ന ഇടമാണിത്.
30 വർഷം (എ.ഡി. 1014 മുതൽ 1044 വരെ) ഭരിച്ച രാജേന്ദ്ര ചോളൻ ഒന്നാമൻ, തന്റെ സൈന്യം ഗംഗാ നദി വരെ മാർച്ച് ചെയ്ത് ബംഗാൾ പാല രാജ്യത്തെ പരാജയപ്പെടുത്തി വിജയിച്ചു മടങ്ങിയതിനുശേഷം, ഗംഗൈകൊണ്ട ചോളപുരം തന്റെ തലസ്ഥാനമായി നിർമ്മിച്ചു. ഈ പുതിയ പട്ടണത്തിൽ, അദ്ദേഹം ഒരു വലിയ ജലസംഭരണിയും ഒരു വലിയ ക്ഷേത്രവും നിർമ്മിക്കുകയായിരുന്നു.
Thiruvananthapuram,Kerala
July 28, 2025 10:33 AM IST