Leading News Portal in Kerala

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം; മരിച്ചത് പശുവിനെ മേയ്ക്കാൻ പോയ വയോധികൻ | Elderly man electrocuted by fallen power line in Kasaragod


Last Updated:

പൊട്ടിവീണ വൈദ്യുതിക്കമ്പികളിൽനിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് ഞായറാഴ്ച മൂന്നുപേർ മരിച്ചിരുന്നു

News18News18
News18

കാസർകോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം.  പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥനാണ് ഷോക്കേറ്റ് മരിച്ചത്. കാസര്‍കോട് വയലാംകുഴി സ്വദേശി കുഞ്ഞുണ്ടന്‍ നായരാണ് മരിച്ചത്. ഇന്ന് രാവിലെ പശുവിനെ മേയ്ക്കാന്‍ പറമ്പിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

പൊട്ടി വീണ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം സംഭവിച്ചത്. പശുവും ഷോക്കേറ്റ് ചത്തു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ടത്. വൈദ്യുതി ബന്ധം വിഛേദിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പൊട്ടിവീണ വൈദ്യുതിക്കമ്പികളിൽനിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് ഞായറാഴ്ച മൂന്നുപേർ മരിച്ചിരുന്നു. മലപ്പുറം വേങ്ങരയിൽ വിദ്യാർഥിയും തിരുവനന്തപുരം ആറ്റിങ്ങലിൽ വായാധികയും പാലക്കാട് ഓലശ്ശേരിയിൽ കർഷകനുമാണു മരിച്ചത്.

വേങ്ങരയിൽ സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ അബ്‌ദുൽ വദൂദ് (17) ആണു തോട്ടിലേക്കു പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. കണ്ണ മംഗലം അച്ചനമ്പലം പരേതനായ പുള്ളാട്ട് അബ്ദു‌ൽ മജീദിൻ്റെയും സഫിയയുടെയും മകനായ അബ്‌ദുൽ വദൂദ് വേങ്ങര അൽ ഇഹ്‌സാൻ ഇംഗ്ലിഷ് സ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് 4 മണിയോടെ വേങ്ങര വെട്ടുതോടിലാണ് അപകടം നടന്നത്. മൂന്നു കൂട്ടുകാർക്കൊപ്പം വീട്ടിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള തോട്ടിൽ കുളിക്കാൻ പോയതായിരുന്നു. കുളിക്കടവിൽ നിന്ന് 100 മീറ്റർ നീന്തി കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ നേരത്തെ പൊട്ടി വീണ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.

ആറ്റിങ്ങലിൽ ആലംകോട് കുരുവിള വീട്ടിൽ ലീലാമണി(85)യെ വീടിനു സമീപം വൈദ്യുതാഘാതമേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊട്ടിയ സർവ്വീസ് വയറിന്റെ അ​ഗ്രം കയ്യിൽ പിടിച്ച നിലയിലാണ് ഇന്നലെ രാവിലെ പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്കു വലിച്ചിരുന്ന സർവീസ് വയറിലേക്ക് വാഴ ഒടിഞ്ഞു വീണതിനെ തുടർന്നു പൊട്ടിയതാകാമെന്നു കരുതുന്നു. സമീപവാസിയായ ഇലക്ട്രീഷ്യനോട് വീട്ടിൽ വൈദ്യുതി ഇല്ലാത്ത കാര്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇലക്ട്രിഷ്യൻ വന്നു നോക്കുമ്പോഴാണു മൃതദേഹം കണ്ടത്. ശനിയാഴ്ച വൈകുന്നേരത്തോടെ അപകടം നടന്നതായാണു സൂചന.

കൃഷിയിടത്തിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടെയാണു പാലക്കാട് കൊടുമ്പ് ഓലശ്ശേരി പാളയം മാരിമുത്തു (75) ഷോക്കേറ്റു മരിച്ചത്. ഇന്നലെ പുലർച്ചെ 6 മണിക്കായിരുന്നു സംഭവം. മോട്ടർ പുരയിലേക്കു വൈദ്യുതി എത്തിക്കുന്ന ലൈൻ പൊട്ടിവീണതു ശ്രദ്ധയിൽപെടാതെ ചവിട്ടിയപ്പോൾ ഷോക്കേൽക്കു മുകയായിരുന്നു. അന്വേഷിച്ചിറങ്ങിയ സഹോദരി നല്ലിയമ്മയാണ് മാരിമുത്തു ഷോക്കേറ്റു കിടക്കുന്നതു കണ്ടത്.