പതിനഞ്ചുകാരിയുടെ മുറിയിൽ വീട്ടുകാരറിയാതെ ഒരാഴ്ച ഒളിച്ചുതാമസിച്ച് പീഡിപ്പിച്ച പ്രതിക്ക് 50 വർഷം കഠിന തടവ് | Child abuse case convict sentenced to 50 years in Thiruvananthapuram
Last Updated:
വീട്ടിൽ ഒളിച്ചിരുന്ന ദിവസങ്ങളിൽ പ്രതി പെൺകുട്ടിയുടെ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്
തിരുവനന്തപുരം: പതിനഞ്ചുവയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 50 വർഷം കഠിന തടവ്. തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര(25)യെയാണ് അമ്പത് വർഷം കഠിന തടവിനും 35,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴതുക കുട്ടിക്ക് നൽകണമെന്നുമാണ് വിധി.
2021 സെപ്റ്റംബർ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി കുട്ടിയെ വലയിലാക്കിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. എട്ടു ദിവസത്തോളമാണ് പ്രതി മുറിക്കുള്ളിൽ തന്നെ താമസിച്ച് കുട്ടിയെ പീഡനത്തിനിരയാക്കിയത്. വിവാഹ വാഗ്ദാനം നൽകിയതിനാൽ പെൺകുട്ടി സംഭവം പുറത്ത് പറഞ്ഞില്ല.
വീട്ടിൽ ഒളിച്ചിരുന്ന ദിവസങ്ങളിൽ പ്രതി പെൺകുട്ടിയുടെ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. പെൺകുട്ടിയുടെ മുറിയിലാണ് ഇയാൾ ഇത്രയും ദിവസം താമസിച്ചിരുന്നത്. തുടർന്ന് സെപ്തംബര് 21നു കുട്ടിയുടെ അച്ഛന്റെ നേമത്തുള്ള വീട്ടിലും പ്രതിയെത്തി. ഇവിടെ വച്ച് കുട്ടിയുടെ അച്ഛൻ പ്രതിയെ കാണുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇതേ കുട്ടിയെ തട്ടിക്കൊണ്ടു പോയി വർക്കലയിലുള്ള ലോഡ്ജിലെത്തിച്ചും പീഡിപ്പിച്ചു. ഈ കേസിന്റെ വിചാരണയും പൂർത്തിയായി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജി, സബ് ഇൻസ്പെക്ടർ ബി.ജയ എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസിൽ 27 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്തു.
Thiruvananthapuram,Kerala
July 29, 2025 7:44 PM IST
പതിനഞ്ചുകാരിയുടെ മുറിയിൽ വീട്ടുകാരറിയാതെ ഒരാഴ്ച ഒളിച്ചുതാമസിച്ച് പീഡിപ്പിച്ച പ്രതിക്ക് 50 വർഷം കഠിന തടവ്