Leading News Portal in Kerala

ആയുധം ഉപേക്ഷിച്ച് ഗാസയിൽ നിന്ന് പുറത്തുപോകൂ; ഹമാസിനോട് സൗദിയും ഖത്തറും ഈജിപ്തും


Last Updated:

യൂറോപ്യന്‍ യൂണിയനും അറബ് ലീഗും ഉള്‍പ്പെടെ 17 രാജ്യങ്ങള്‍ സംയുക്ത പ്രഖ്യാപനത്തെ അംഗീകരിച്ചു

(IMAGE: REUTERS)(IMAGE: REUTERS)
(IMAGE: REUTERS)

ഇസ്രായേല്‍ ആക്രമണം തുടരുന്ന ഗാസയില്‍ ആയുധവും നിയന്ത്രണവും ഉപേക്ഷിച്ച് പുറത്തുപോകാന്‍ ഹമാസിനോട് ആഹ്വാനം ചെയ്ത് അറബ് രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഈജിപ്ത്, ഖത്തര്‍ എന്നിവയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങളില്‍ പങ്കുചേര്‍ന്നു. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് രാജ്യങ്ങളുടെ സംയുക്താഹ്വാനം വന്നിരിക്കുന്നത്.

പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടുവച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലാണ് രാജ്യങ്ങള്‍ ഹമാസ് പുറത്തുപോകണമെന്ന നിലപാടുറപ്പിച്ചത്. യൂറോപ്യന്‍ യൂണിയനും അറബ് ലീഗും ഉള്‍പ്പെടെ 17 രാജ്യങ്ങള്‍ സംയുക്ത പ്രഖ്യാപനത്തെ അംഗീകരിച്ചു. ഹമാസ് മാറിനില്‍ക്കാനും അന്താരാഷ്ട്ര മേല്‍നോട്ടത്തിലും പിന്തുണയിലും പാലസ്തീന്‍ അതോറിറ്റിക്ക് ആയുധങ്ങള്‍ കൈമാറാനും ഏഴ് പേജുള്ള രേഖയില്‍ ആവശ്യപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കാന്‍ ഗാസയില്‍ ഹമാസ് ഭരണം അവസാനിപ്പിക്കുകയും അന്താരാഷ്ട്ര ഇടപെടലും പിന്തുണയും ഉപയോഗിച്ച് പരമാധികാരവും സ്വതന്ത്രവുമായ പലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യത്തിന് അനുസൃതമായി പലസ്തീന്‍ അതോറിറ്റിക്ക് ആയുധങ്ങള്‍ കൈമാറുകയും വേണമെന്ന് പ്രസ്താവനയില്‍ പറയുന്നതായി എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബര്‍ ഏഴിനാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെ തുടര്‍ന്നായിരുന്നു ഇത്. ഇസ്രായേലിതെരിയുള്ള ഹാമസിന്റെ ആക്രമണങ്ങളെയും രാജ്യങ്ങള്‍ ശക്തമായി പ്രസ്താവനയില്‍ അപലപിച്ചു.

ചരിത്രപരവും അഭൂതപൂര്‍വവുമായ പ്രഖ്യാപനമെന്നാണ് യുഎന്‍ സമ്മേളനത്തില്‍ സൗദി അറേബ്യയുമായി സഹഅധ്യക്ഷത വഹിച്ച ഫ്രാന്‍സ് ഇതിനെ വിശേഷിപ്പിച്ചത്. ആദ്യമായാണ് അറബ് രാജ്യങ്ങളും ഗള്‍ഫ് മേഖലയും ഹമാസിനെ അപലപിക്കുന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റ് പറഞ്ഞു. ഹമാസിനോട് ആയുധം ഉപേക്ഷിക്കാനും പാലസ്തീന്‍ ഭരണത്തില്‍ നിന്ന് പുറത്തുകടക്കാനും പറയുന്നത് ഇതാദ്യമാണ്. ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാനുള്ള രാജ്യങ്ങളുടെ ഉദ്ദേശ്യത്തെ ഇത് വ്യക്തമായി പ്രതിഫലിപ്പിക്കുന്നുവെന്നും ബാരറ്റ് ചൂണ്ടിക്കാട്ടി.

ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളും ഈ പ്രസ്താവനയില്‍ ഒപ്പുവെച്ചു. ശത്രുത അവസാനിച്ചതിനുശേഷം ഗാസ സ്ഥിരപ്പെടുത്തുന്നതിന് വിദേശസേനയെ വിന്യസിക്കണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇസ്രായേലും സഖ്യകക്ഷിയായ അമേരിക്കയും ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തി പങ്കെടുത്തില്ല.