റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി നൽകിയത് യുവ ഡോക്ടർ| Rape case filed against rapper Vedan on complaint of young doctor
Last Updated:
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം തുടങ്ങിയതെന്നും പിന്നീട് കോഴിക്കോട്ടെ ഫ്ലാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി
കൊച്ചി: ഹിരൺദാസ് മുരളി എന്ന റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ആദ്യം ബലാൽസംഗം ചെയ്യുകയും തുടർന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31കാരിയുടെ പരാതി. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 376 (2) (N) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി. പലപ്പോഴായി പണം വാങ്ങിയിരുന്നുവെന്നും ഇതിന്റെ രേഖകള്‍ കൈയിലുണ്ടെന്നും പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായസംഹിത നിലവിൽ വരുന്നതിന് മുമ്പ് നടന്ന സംഭവമായതിനാലാണ് ഐപിസി പ്രകാരം കേസെടുത്തത്.
2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്‌സിക് ആണെന്ന ആരോപിച്ചാണ് തന്നെ വേടന്‍ ഒഴിവാക്കിയതെന്ന് യുവ ഡോക്ടർ മൊഴി നൽകി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണവും ഉയര്‍ന്നിരുന്നു.
Kochi [Cochin],Ernakulam,Kerala
July 31, 2025 7:27 AM IST