ലെന്‍സ്‌കാര്‍ട്ട് ഐപിഒ വിപണിയിലേക്ക് വരുമ്പോൾ സഹസ്ഥാപകന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണാനില്ലെന്ന് വെളിപ്പെടുത്തല്‍|Sumeet Kapahi Co-Founder Of Lenskart Lost His degree certificate
Last Updated:
കപാഹി തന്റെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ആവശ്യപ്പെട്ട് ഡൽഹി സർവകലാശാലയ്ക്ക് നിരവധി ഇമെയിലുകൾ അയച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല
ഇന്ത്യന്‍ കണ്ണട വിപണിയിലെ മുൻനിര ബ്രാൻഡായ ലെന്‍സ്‌കാര്‍ട്ടിന്റെ പ്രാഥമിക ഓഹരി വില്പനയ്ക്ക് വയ്ക്കുന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, ലെന്‍സ്‌കാര്‍ട്ടിന്റെ സഹസ്ഥാപകരിൽ ഒരാളായ സുമീത് കപാഹിക്ക് തന്റെ ബിരുദ സർട്ടിഫിക്കറ്റ് നഷ്ടമായിരിക്കുകയാണ്. ഡൽഹി സർവകലാശാലയിൽ നിന്നുള്ള ബി.കോം (ഓണേഴ്സ്) ബിരുദ സർട്ടിഫിക്കറ്റും മാർക്ക്ഷീറ്റുകളുമാണ് കാണാതായിരിക്കുന്നത്. മാർക്കറ്റ് റെഗുലേറ്റർ സെബിയിൽ സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
സ്റ്റാർട്ടപ്പ് ട്രാക്കർ ട്രാക്‌സിന്റെ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 2025 ജൂൺ 13 വരെയുള്ള കണക്കനുസരിച്ച് ലെൻസ്‌കാർട്ടിന്റെ മൂല്യം 50,000 കോടി രൂപയിലധികമാണ്.
പ്രാഥമിക ഓഹരി വിൽക്കാൻ ഉദ്ദേശിക്കുന്ന കമ്പനികൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പ്രാരംഭ രേഖയാണ് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്. ഇതിൽ കമ്പനിയുടെ ബിസിനസ്സ്, സാമ്പത്തികം, അപകടസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്നു. ഐപിഒ (Initial Public Offering -IPO) വഴി 2,150 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
2008ല്‍ ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പീയുഷ് ബന്‍സാല്‍,നേഹ ബൻസാൽ, അമിത് ചൗധരി, കപാഹി എന്നിവർ ചേർന്ന് വാലിയൂ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപിച്ച ലെൻസ്കാർട്ടിന്റെ യഥാർത്ഥ പ്രൊമോട്ടർമാരിൽ ഒരാളാണ് സുമീത് കപാഹി. 2011 സെപ്റ്റംബർ മുതൽ അദ്ദേഹം കമ്പന്യിൽ പ്രവർത്തിക്കുന്നു. നിലവിൽ സോഴ്‌സിംഗിന്റെ ആഗോള തലവനാണ് സുമീത് കപാഹി.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിന്റെ റിസ്ക് ഫാക്ടറിലാണ് സുമീത് കപാഹിയുടെ ബിരുദ സർട്ടിഫിക്കറ്റ് നഷ്‌ടമായ വിവരം കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ലെൻസ്കാർട്ട് പുറത്തുവിട്ട കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,’ ഞങ്ങളുടെ പ്രൊമോട്ടർമാരിൽ ഒരാളും ഞങ്ങളുടെ കമ്പനിയുടെ സോഴ്‌സിംഗ് ഗ്ലോബൽ ഹെഡ് കൂടിയുമായ സുമീത് കപാഹിക്ക് ഡൽഹി സർവകലാശാലയിൽ നിന്നുള്ള ബി.കോം ബിരുദ സർട്ടിഫിക്കറ്റിന്റെയും മാർക്ക്ഷീറ്റുകളുടെയും പകർപ്പുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.”
കപാഹി തന്റെ ഡിഗ്രി സർട്ടിഫിക്കറ്റിന്റെയും മാർക്ക് ഷീറ്റുകളുടെയും പകർപ്പുകൾ ആവശ്യപ്പെട്ട് ഡൽഹി സർവകലാശാലയ്ക്ക് നിരവധി ഇമെയിലുകളും കത്തുംഅയച്ചിട്ടുണ്ടെന്ന് ഫയലിംഗിൽ പറയുന്നു. സർട്ടിഫിക്കറ്റിന്റെ പകർപ്പിനായി അദ്ദേഹം സർവകലാശാലയുടെ വെബ്‌സൈറ്റ് വഴിയും അപേക്ഷ സമർപ്പിച്ചിരുന്നു. അതിനൊന്നും സർവകലാശാല മറുപടി നൽകിയിട്ടില്ലെന്ന് കമ്പനി പറയുന്നു. കപാഹിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കാൻ കമ്പനിക്ക് സർട്ടിഫിക്കക്കറ്റുകളുടെ പകർപ്പുകൾ ആവശ്യമാണ്. അതേസമയം, കപാഹിക്ക് 2.24 കോടി രൂപ നഷ്ടപരിഹാരമായി ലഭിച്ചതായി ഫയലിംഗിൽ പറയുന്നു.
അതേസമയം, ഐപിഒയ്ക്ക് മുന്നോടിയായി നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് 1.5 മുതല്‍ രണ്ട് ശതമാനം വരെ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ സ്ഥാപകനായ പീയുഷ് ബന്‍സാല്‍ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
New Delhi,New Delhi,Delhi
July 31, 2025 12:13 PM IST
ലെന്‍സ്‌കാര്‍ട്ട് ഐപിഒ വിപണിയിലേക്ക് വരുമ്പോൾ സഹസ്ഥാപകന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണാനില്ലെന്ന് വെളിപ്പെടുത്തല്‍