ഡോ. ഹാരിസിനെതിരെയോ? യൂറോളജിയിലെ ശസ്ത്രക്രിയാ ഉപകരണം കാണാതായെന്ന് മന്ത്രി വീണ| Minister Veena George says surgical equipment is missing from the urology department | Kerala
Last Updated:
20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒസിലോസ് സ്കോപ്പ് എന്ന ഉപകരണമാണ് യൂറോളജി ഡിപ്പാർട്ട്മെന്റിൽ നിന്നും കാണാതായത്. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതാണ് കാണാതായ ഉപകരണമെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രതിസന്ധി തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഹസൻ ചിറയ്ക്കലിനെ കുടുക്കാൻ പുതിയ ആരോപണവുമായി ആരോഗ്യവകുപ്പ്. യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണം കാണാതായെന്ന് ഉപസമിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഉപസമിതി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒസിലോസ് സ്കോപ്പ് എന്ന ഉപകരണമാണ് യൂറോളജി ഡിപ്പാർട്ട്മെന്റിൽ നിന്നും കാണാതായത്. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതാണ് കാണാതായ ഉപകരണം. യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടുണ്ട്. ഡിപ്പാർട്മെന്റിലെ ഉപകരണങ്ങൾ സംബന്ധിച്ച കാര്യത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കാനും വകുപ്പുതല അന്വേഷണത്തിൽ കാര്യങ്ങൾ കണ്ടെത്താനായില്ലെങ്കിൽ പൊലീസ് അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.
ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതൊരു നടപടിക്രമം മാത്രമാണ്. പെരുമാറ്റ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൽ ഏറെ ശുപാർശകളുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ടുമാരുടെ പർച്ചേസിംഗ് പവർ കൂട്ടണമെന്ന് ധാരണയായിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിഞ്ഞു. ഹാരിസ് ഹസൻ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് അയച്ച കത്ത് പുറത്തുവന്നു. പ്രതിസന്ധി അറിയിച്ചുകൊണ്ട് മാർച്ച് മാസത്തിലും ജൂൺ മാസത്തിലും സൂപ്രണ്ടിന് ഹാരിസ് കത്ത് നൽകിയിരുന്നു.
തന്നോടൊപ്പം പലയിടത്തും ജോലി ചെയ്തവരാണ് വിദഗ്ധസമിതിയിൽ ഉള്ളതെന്നും എന്ത് റിപ്പോർട്ട് ആണ് കൊടുത്തത് എന്ന് തനിക്കറിയില്ലെന്ന് ഡോ. ഹാരിസ് വൈകാരികമായി പ്രതികരിച്ചിരുന്നു. ആശുപത്രിയിലെ സാമ്പത്തിക പ്രതിസന്ധി ഒരു പൗരന്റെ ജീവിതത്തെ ബാധിക്കാൻ പാടില്ല. ഉപകരണക്ഷാമം നേരത്തെ അറിയിച്ചിട്ടുണ്ട്. കത്ത് മൂലം പരാതി അറിയിക്കുന്നതിലും പ്രശ്നമുണ്ട്. കത്ത് അടിക്കാനുള്ള പേപ്പർ പോലും നമ്മൾ പണം പുറത്തു നിന്ന് വാങ്ങണം. പറയാൻ നാണക്കേടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 01, 2025 11:33 AM IST